തിരുവനന്തപുരം: സിക്ക വൈറസ് സാഹചര്യം പഠിക്കാൻ കേരളത്തിലേക്ക് ആറംഗ സംഘത്തിനെ അയച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്തെ ആരോഗ്യ സ്ഥിതി കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ് എന്നും കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
തിരുവനന്തപുരം നഗരപരിധിയിലുള്ള ആരോഗ്യപ്രവർത്തകർ അടക്കമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പടക്കം പരിശോധിക്കാൻ ആരോഗ്യവകുപ്പ് കർമ്മപദ്ധതി തയാറാക്കി. പനിയുള്ള ഗർഭിണികളിൽ പരിശോധ നടത്തി സിക്കയല്ലെന്നുറപ്പാക്കാനാണ് സർക്കാർ നിർദേശം.
പാറശാല സ്വദേശിയായ യുവതിയ്ക്ക് പുറമെ, നേരത്തെ പൂനെ വൈറോളി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ചിരുന്ന 19ൽ 13 സാംപിളുകൾ കൂടിയാണ് പോസിറ്റീവായത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ അടക്കമുള്ള ജീവനക്കാരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. എല്ലാവരും തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ളവർ. എല്ലാവരും അവരവരുടെ വീടുകളിലാണ്. ആരുടെയും നില ഗുരുതരമല്ല. ഇവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ-ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടങ്ങി.