തിരുവനന്തപുരം: വിദേശത്തേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ള റാപിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന നിയമത്തിന്റെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നടക്കുന്നത് തീവെട്ടിക്കൊള്ള. അധികമായി 900 രൂപയാണ് ഇവിടെ വാങ്ങുന്നത്. അവസാന നിമിഷം തര്‍ക്കിക്കാന്‍ സമയം ഇല്ലാത്തതിനാല്‍ ചോദിക്കുന്ന പണം നല്‍കി വിമാനത്തില്‍ കയറുകയാണ് യാത്രക്കാര്‍. ഇതു തടയാന്‍ സംസ്ഥാന സര്‍ക്കാരോ അധികൃതരോ നടപടിയെടുക്കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.
പരിശോധനയ്ക്ക് സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചിട്ടില്ലാത്തതാണ് കരാറുകാര്‍ ദുരുപയോഗം ചെയ്യുന്നത്. വ്യാഴാഴ്ച മുതലാണ് യുഎഇയിലേക്ക് ഇന്ത്യയില്‍നിന്ന് യാത്രാനുമതി നല്‍കിയത്. വിമാനം പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ പരിശോധനയാണ് ആദ്യ നിബന്ധന. അതിന്റെ നെഗീറ്റിവ് സര്‍ട്ടിഫിക്കറ്റ് സഹിതം വിമാനത്താവളത്തില്‍ എത്തണം. വിമാനം പുറപ്പെടുന്നതിനു 4 മണിക്കൂര്‍ മുന്‍പ് അവിടെ റാപിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. തിരുവനന്തപുരത്ത് ഇതിന് 3400 രൂപയാണ് 2 ദിവസമായി യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്. കൊച്ചിയിലും കോഴിക്കോടും 2490 രൂപ. പരിശോധനയ്ക്കു കരാര്‍ നേടിയ ഒരേ സ്ഥാപനമാണു ഓരോ വിമനാനത്താവളത്തിലും തോന്നിയപടി നിരക്ക് ഈടാക്കുന്നത്.
തിരുവനന്തപുരവും കോഴിക്കോടും എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ്. മൈക്രോ ടെക് എന്ന സ്വകാര്യ സ്ഥാപനമാണു രണ്ടിടത്തും പരിശോധന നടത്താന്‍ കരാര്‍ എടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഇവിടെ 900 രൂപ അധികം ഈടാക്കുന്നതെന്ന് വ്യക്തമല്ല. കണ്ണൂരും ഈ സ്ഥാപനത്തിനാണ് കരാര്‍. ഈ 3400 രൂപയ്ക്കു പുറമേ തിരുവനന്തപുരത്തെ യാത്രക്കാര്‍ 1286 രൂപ യൂസര്‍ ഫീ ആയും നല്‍കണം.
വ്യാഴാഴ്ച എമിറേറ്റ് വിമാനത്തില്‍ തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് 16 പേരും രാത്രി എയര്‍ അറേബ്യയില്‍ ഷാര്‍ജയിലേക്ക് 106 പേരും പോയി. എല്ലാവരില്‍നിന്നും ഈ നിരക്കാണ് ഈടാക്കിയത്. വെള്ളിയാഴ്ചയും ഇതു തന്നെയായിരുന്നു നിരക്ക്. കേരളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 500 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 150 രൂപയും. 4 മണിക്കൂറില്‍ ഫലം കിട്ടുന്ന റാപിഡ് പരിശോധന ആയാലും 3400 രൂപ എന്ന നിരക്ക് എന്ത് അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്ന് യാത്രക്കാര്‍ ചോദിക്കുന്നു.