ഇത്തവണത്തെ തിരുവോണം ബമ്പർ അടിച്ചത് മരട് സ്വദേശിക്ക്. കൊച്ചി മരട് സ്വദേശി ജയപാലനാണ് സമ്മാനം ലഭിച്ചത്. സമ്മാനാർഹമായ ടിക്കറ്റ് ജയപാലൻ ബാങ്കിൽ സമർപ്പിച്ചുകഴിഞ്ഞു. ഓട്ടോ ഡ്രൈവറാണ് ജയപാലൻ.
പന്ത്രണ്ട് കോടി രൂപയുടെ തിരുവോണം ബമ്പര്‍ അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവി രംഗത്തെത്തിയിരുന്നു. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനാണ് സെയ്തലവി. നാട്ടിലുള്ള സുഹൃത്തുവഴിയാണ് സെയ്തലവി ടിക്കറ്റെടുത്തത്. ബന്ധുക്കള്‍ ഉടന്‍ ലോട്ടറി ഏജന്‍സിയില്‍ എത്തുമെന്ന് സെയ്തലവി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. എന്നാൽ ഈ അവകാശ വാദം തള്ളിക്കൊണ്ടാണ് ജയപാലന്റെ കടന്നുവരവ്.
12 കോടി രൂപയിൽ നിന്ന് ഏജൻസി കമ്മീഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാകും സമ്മാനാർഹന് ലഭിക്കുക. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജൻസി കമ്മീഷൻ. ഏജൻസി കമ്മീഷൻ കഴിഞ്ഞ് ബാക്കിവരുന്ന തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാർഹനിൽ നിന്ന് ഈടാക്കും.
1.20 കോടി രൂപ ഏജൻസി കമ്മീഷനായും ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപ ആദായ നികുതിയായും പോലും. ഇതു രണ്ടും കുറച്ച് ബാക്കി വരുന്ന 7 കോടിയോളം രൂപയാകും സമ്മാനാർഹന് ലഭിക്കുക.
ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന പരമാവധി ടിക്കറ്റുകളും അച്ചടിച്ചു എന്നതാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. 54 ലക്ഷം ടിക്കറ്റുകള്‍ ആകെ വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.