നെടുംകണ്ടം: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആയിരക്കണക്കിന് രക്തസാക്ഷികളെ നല്‍കി ഉജ്ജ്വല പോരാട്ടം നടത്തിയ മുസ്‌ലിം ജനവിഭാഗത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെ തിരസ്‌കരിക്കാന്‍ ലക്ഷ്യമിട്ടുളള ആസൂത്രിതമായ ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. മുസ്‌ലിം സമുദായം നടത്തിയ ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടങ്ങളെ കലാപങ്ങളായി ചിത്രീകരിക്കാനും ചരിത്രരേഖകളില്‍ നിന്നടക്കം മുസ്‌ലിം പോരാളികളുടെ പേരുകള്‍ നീക്കംചെയ്യാനും ആസൂത്രിത നീക്കം നടക്കുകയാണ്.
നാടകം : ചോരപൂത്ത പടനിലങ്ങൾ
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച്(ഐ.സി.എച്ച്.ആര്‍) തയ്യാറാക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍ ഉള്‍പ്പടെ 387 രക്തസാക്ഷികളുടെ പേരുകള്‍ ഒഴിവാക്കിയത് ഇതിന്റെ ഭാഗമാണ്. ബ്രിട്ടീഷ് വൈദേശികതയ്ക്കും ജന്മിത്ത ചൂഷണത്തിനും എതിരായി മലബാറിലെ മാപ്പിളമാര്‍ 1921ല്‍ നടത്തിയ പോരാട്ടം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു അധ്യായമാണ്.
ലോകം ശ്രദ്ധിച്ച ഈ വിപ്ലവത്തിന് നൂറു വര്‍ഷം തികയുകയാണ്.
മലബാര്‍ സമരത്തെ സാധാരണ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി മലബാര്‍ സമര അനുസ്മരണ സമിതി 'മലബാര്‍ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന സന്ദേശവുമായി സംഘടിപ്പിച്ചിട്ടുള്ള സമരാനുസ്മരണ യാത്ര നവംബര്‍ 15 തിങ്കളാഴ്ച രാവിലെ 11 മണിക്ക് നെടുംകണ്ടത്ത് എത്തിച്ചേരുകയാണ്.
മലബാര്‍ സമരം പ്രതിപാദിക്കുന്ന വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാക്കുന്ന പുസ്തകവണ്ടി, സമരം ആവിഷ്‌കരിക്കുന്ന നാടകവണ്ടി, വിപ്ലവഗാനങ്ങള്‍ അവതരിപ്പിക്കുന്ന പാട്ടുവണ്ടി എന്നിവയാണ് പര്യടനത്തിലുള്ളത്. മലബാര്‍ സമരപോരാളികളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലും മലബാര്‍ വിപ്ലവത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തലും ഈ രാജ്യത്തിന്റെ പാരമ്പര്യത്തില്‍ അഭിമാനംകൊള്ളുന്ന ഓരോരുത്തരുടെയും സാമൂഹിക ഉത്തരവാദിത്തം കൂടിയാണ്. പരിപാടി വന്‍വിജയമാക്കി തീര്‍ക്കുന്നതിനുള്ള പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും മലബാര്‍ സമരാനുസ്മരണ വേദിക്കു വേണ്ടി കണ്‍വീനര്‍മാരായ അബ്ദുല്‍ റഷീദ് മൗലവി അല്‍ഖാസിമി, മുഹമ്മദ് നൗഷാദ് മൗലവി, മുഹമ്മദ് സബീര്‍ മൗലവി മിസ്ബാഹി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.