ചെന്നൈ: സംയുക്‌ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം 13 പേരുടെ മരണത്തിനിടയാക്കിയ കോപ്‌റ്റര്‍ ദുരന്തത്തിന്റെ തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ തിരിച്ചറിഞ്ഞു.
"ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോള്‍ ഹെലികോപ്‌ടര്‍ വരുന്ന ശബ്‌ദം കേട്ടു. ശബ്‌ദത്തില്‍ വ്യത്യാസമുണ്ടായിരുന്നതിനാല്‍ വീഡിയോ എടുത്തു. മേഘങ്ങള്‍ക്കുള്ളിലേക്ക് ഹെലികോപ്‌ടര്‍ പോയി . വന്‍ ദുരന്തത്തിലേക്കായിരുന്നു ആ യാത്രയെന്നറിഞ്ഞത് കാതടപ്പിക്കുന്ന ശബ്‌ദം കേട്ടപ്പോഴാണ്. അപ്പോഴേക്കും എന്റെ സുഹൃത്ത് ഓടിവന്ന് തകര്‍ന്നോ എന്ന് ചോദിച്ചു. തകര്‍ന്നെന്ന് ഞാനും മറുപടി നല്‍കി. അവിടേക്ക് ഓടിച്ചെല്ലാന്‍ ശ്രമിച്ചെങ്കിലും പോലീസ് എത്തി വഴി തടഞ്ഞു. പിന്നീട് ഞങ്ങള്‍ തിരിച്ചുപോയി.
വൈകുന്നേരം സുഹൃത്തിന്റെ വീട്ടില്‍ ടിവി കാണുമ്ബോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്നാണ് തിരികെ വന്ന് ദൃശ്യങ്ങള്‍ കൊടുത്തിട്ടു പോകാമെന്ന് തീരുമാനിക്കുന്നത്. ദൃശ്യങ്ങള്‍ കൈമാറാന്‍ നീലഗിരി കലക്‌ടറുടെ ഓഫീസിലെത്തിയെങ്കിലും ആരും ഉണ്ടായിരുന്നില്ല. പോലീസ് സ്‌റ്റേഷനില്‍ പോയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ അപകട സ്‌ഥലത്തേയ്‌ക്കു പോയി അവിടെ കണ്ട ഉദ്യോഗസ്‌ഥരില്‍ ഒരാള്‍ക്ക് ദൃശ്യങ്ങള്‍ കൈമാറുകയായിരുന്നു" -ജോ പറഞ്ഞു.
ജോയുടെ സുഹൃത്തും നാട്ടുകാരനുമായ നാസറി(52)നെയും കുടുംബത്തെയും വീഡിയോയില്‍ കാണാം. ഇവര്‍ക്കൊപ്പമാണ് ജോ ഊട്ടിയിലേക്കു വന്നത്. ഇവര്‍ കാട്ടേരിയിലെ റെയില്‍വേ ട്രാക്കില്‍ ഫോട്ടോ എടുക്കാന്‍ ഇറങ്ങി. ഇതിന് പിന്നാലെയാണ് ഹെലികോപ്‌ടറിന്റെ ദൃശ്യങ്ങളും പകര്‍ത്തുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി വിനോദസഞ്ചാരികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ സ്‌ഥലത്തെത്തി വ്യോമസേന പരിശോധന നടത്തി.