Type Here to Get Search Results !

'എയര്‍ടെലി'ല്‍ നിന്ന് വിളി, 10 രൂപ അടച്ചു; മുന്‍സൈനികന്‍റെ 4.34 ലക്ഷം രൂപ തട്ടി

 




ചണ്ഡീഗഡ്: എയര്‍ടെല്‍ കസ്റ്റമര്‍ കെയറില്‍നിന്ന് എന്ന വ്യാജേന ഫോണ്‍ വിളിച്ച ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം മുന്‍ സൈനികന്‍റെ 4.34 ലക്ഷം തട്ടിയെടുത്തു. ചണ്ഡീഗഢിലെ 83 കാരനാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്.



മൊബൈല്‍ സിം കാര്‍ഡിന്‍റെ സേവനം തുടര്‍ന്നും ലഭിക്കണമെങ്കില്‍ ഉപഭോക്താവിന്‍റെ വിവരങ്ങള്‍ (കെ‌.വൈ.‌സി) അപ്ഡേറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ജഗ്ബീര്‍ സിങ് ധില്ലന്‍ (83) എന്ന മുന്‍ ബി.എസ്.എഫ് കമാന്‍ഡന്റിനെ തട്ടിപ്പുകാര്‍ ഫോണില്‍ ബന്ധപ്പെട്ടത്. ജനുവരി 31, ഫെബ്രുവരി 1 തീയതികളിലാണ് തട്ടിപ്പ് നടന്നത്.


കെ.വൈ.സി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ആദ്യം ധില്ലന്‍റെ മൊബൈല്‍ ഫോണില്‍ ഒരു എസ്.എം.എസ് ലഭിച്ചിരുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ സിം സസ്പെന്‍ഡ് ചെയ്യുമെന്ന് വ്യക്തമാക്കിയ സന്ദേശത്തില്‍, സഹായത്തിന് വിളിക്കാന്‍ കസ്റ്റമര്‍ കെയര്‍ നമ്ബറും നല്‍കിയിരുന്നു. എന്നാല്‍, ഈ എസ്.എം.എസ് തട്ടിപ്പാകുമെന്ന് കരുതി ധില്ലന്‍ അവഗണിച്ചു.


അടുത്ത ദിവസം എയര്‍ടെല്ലിന്‍റെ എക്‌സിക്യൂട്ടീവാണെന്ന് സ്വയം പരിചയപ്പെടുത്തി ഒരാള്‍ ഫോണ്‍ വിളിച്ചു. ധില്ലനോട് മൊബൈലില്‍ എനി ഡെസ്ക് (any desk) എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അയാള്‍ ആവശ്യപ്പെട്ടു. ആപ്പ് ഡൗണ്‍ലോഡ് ചെയ്‌ത ശേഷം, ഡെബിറ്റ് കാര്‍ഡ് വഴി 10 രൂപ സര്‍വിസ് ചാര്‍ജ് അടയ്ക്കാന്‍ 'എക്‌സിക്യൂട്ടീവ്' ധില്ലനോട് പറഞ്ഞു. പറഞ്ഞതു പോലെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പണം നല്‍കി. എന്നാല്‍, പണം നല്‍കിയത് വിജയിച്ചില്ലെന്നും മറ്റൊരു ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പണം നല്‍കണമെന്നും വിളിച്ചയാള്‍ ആവശ്യപ്പെട്ടു.


അതോടെ ധില്ലന്‍ മകന്‍റെ സഹായം തേടി. മകന്‍റെ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഉപയോഗിച്ച്‌ 10 രൂപ നല്‍കി. പിന്നാലെ അക്കൗണ്ടില്‍ നിന്ന് 9,000 രൂപ നഷ്ടമായി. ഫെബ്രുവരി ഒന്നിന് വീണ്ടും ഒരു കോള്‍ ലഭിച്ചു. ബാങ്കിലെ ജീവനക്കാരനാണെന്നാണ് വിളിച്ചയാള്‍ സ്വയം പരിചയപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ വാട്‌സ്‌ആപ്പ് വഴി എസ്.ബി.ഐ ക്വിക്ക് സപ്പോര്‍ട്ട് എന്ന ഫയല്‍ അയച്ചു. ധില്ലന്‍ അത് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തു.


സംശയം തോന്നിയ ഇവര്‍ അന്നുതന്നെ ബാങ്കിലെത്തി പരിശോധിച്ചപ്പോള്‍ രണ്ട് തവണയായി രണ്ട് ലക്ഷം രൂപയും 2.25 ലക്ഷം രൂപയും അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചണ്ഡീഗഡിലെ സെക്ടര്‍ 36 പൊലീസ് സ്റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 419, 420, 120-B വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe