ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻ നിഖത് സരീൻ. വസ്ത്ര ധാരണം ഒരാളുടെ വ്യക്തി തീരുമാനമാണെന്നും, അതിൽ കൈകടത്താൻ മറ്റൊരാൾക്കും അധികാരമില്ലെന്നും നിഖത് സരീൻ അഭിപ്രായപ്പെട്ടു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നിഖത് സരീൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
“നിങ്ങൾ എന്ത് ധരിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം, അത് പൂർണമായും വ്യക്തി തീരുമാനമാണ്. അവിടെ അഭിപ്രായം പറയാൻ എനിക്ക് അവകാശമില്ല. എനിക്ക് എന്റേതായ ചോയ്സ് ഉണ്ട്. ഹിജാബും മറ്റ് വസ്ത്രങ്ങളും ധരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ മറ്റ് വസ്ത്രങ്ങൾ ധരിക്കുന്നത് കൊണ്ട് എന്റെ വീട്ടുകാർക്ക് പ്രശ്നമല്ല.” – നിഖത് സരീൻ പറഞ്ഞു.
“ആളുകൾ എന്ത് പറഞ്ഞാലും ഞാൻ കാര്യമാക്കുന്നില്ല. ഹിജാബ് ധരിക്കാനും, മതം പിന്തുടരാനും ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ജീവിക്കാം. അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. അവർ ഹിജാബ് ധരിച്ചാലും ഇല്ലെങ്കിലും എനിക്ക് യാതൊരു പ്രശ്നവുമില്ല.” – നിഖത് സരീൻ കൂട്ടിച്ചേർത്തു. ഹിജാബ് ധരിച്ച് ക്ലാസുകളിലെത്തുന്ന പെൺകുട്ടികളെ കർണാടകയിലെ ചില വലതുപക്ഷ ഗ്രൂപ്പുകൾ എതിർക്കുകയും സർക്കാർ ഇത്തരം വസ്ത്രങ്ങൾക്ക് വിദ്യാലയങ്ങളിൽ നിരോധം ഏർപ്പെടുത്തുകയും ചെയ്തതോടെ ശിരോവസ്ത്ര വിവാദം കത്തിപ്പടർന്നിരുന്നു.