ദില്ലി: ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവന രാജ്യാന്തര രംഗത്തുണ്ടാക്കിയ തിരിച്ചടി മറികടക്കാന്‍ തിരക്കിട്ട നീക്കവുമായി ഇന്ത്യ.
അറബ് മേഖലയിലെ സുഹൃദ് രാജ്യങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന ഇക്കാര്യത്തില്‍ നടത്തിയ അഭിപ്രായപ്രകടനം ചിലരുടെ പ്രേരണ കൊണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
നുപുര്‍ ശര്‍മ്മ, നവീന്‍ കുമാര്‍ ജിന്‍ഡാല്‍ എന്നീ ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയില്‍ ഖത്തര്‍, കുവൈറ്റ്, ഇറാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചത്. ഇന്ന് പാകിസ്ഥാനും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെട്ട ഗള്‍ഫ് സഹകരണ കൗണ്‍സിലും പ്രസ്താവന പുറത്തിറക്കി. മാലിദ്വീപില്‍ പ്രതിപക്ഷം ഇന്ത്യയ്ക്കെതിരെ പാര്‍ലമെന്‍റില്‍ പ്രമേയം കൊണ്ടു വന്നു. 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ് പ്രസ്താവനയെന്ന് കുറപ്പെടുത്തി.
ഒഐസിയുടെ നിലപാട് തള്ളിയ വിദേശകാര്യമന്ത്രാലയം ഇന്ത്യയ്ക്ക് എല്ലാ മതങ്ങളോടും ഒരു പോലെ ബഹുമാനമാണെന്ന് വ്യക്തമാക്കി. രണ്ടു വ്യക്തികളുടെ നിലപാട് ഇന്ത്യയുടെ നിലപാടല്ല. ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചിലരുടെ പ്രേരണ കൊണ്ടാണ് ഒഐസി പ്രസ്താവനയെന്നു വിദേശകാര്യമന്ത്രാലയം പറയുന്നു.
പാകിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രേരണയിലാണ് ഒഐസിയുടെ ഇന്ത്യാവിരുദ്ധ നിലപാടെന്നാണ് വിദേശകാര്യമന്ത്രാലയം കരുതുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ പോലുള്ള രാജ്യങ്ങള്‍. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇവര്‍ നിരോധിച്ചാല്‍ അത് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യത്തില്‍ സുഹൃദ് രാജ്യങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വിദേശകാര്യന്ത്രാലയം നയതന്ത്രപ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
ഗ്യാന്‍വാപി പോലുള്ള വിഷയങ്ങള്‍ ഇന്ത്യയില്‍ സജീവമാകുമ്ബോഴാണ് അറബ് ലോകം ശക്തമായ നിലപാട് സ്വീകരിക്കുന്നത്. അറബ് രാജ്യങ്ങളുമായി നല്ല ബന്ധം അവകാശപ്പെടുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ഇപ്പോഴത്തെ സംഭവങ്ങള്‍ വലിയ സമ്മര്‍ദ്ദമാകുകയാണ്.