Type Here to Get Search Results !

ഫോട്ടോ എടുക്കല്ലേ, അമ്മ കണ്ടാല്‍ വിഷമിക്കും; വലതുകൈ ഒടിഞ്ഞ് തൂങ്ങിയ വേദനയിലും അന്യസംസ്ഥാന തൊഴിലാളി രാഹുല്‍ കരഞ്ഞത് അമ്മയെ ഓര്‍ത്ത്

 



തിരുവനന്തപുരം: അപകടം കണ്‍മുന്നിലുണ്ടായിട്ടും ജാഗ്രതയോടെ ഇടപെട്ടാണ് ഫയര്‍ഫോഴ്സ് രാഹുലിനെ മണ്ണിനടിയില്‍ നിന്ന് രക്ഷിച്ചത്.


പനവിളയില്‍ നിര്‍മാണത്തിലിരിക്കുന്ന ഫ്ളാറ്റിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ താത്കാലിക ഷെഡും അടുക്കളയും തകര്‍ന്ന് മണ്ണിനടിയില്‍ കുടുങ്ങിപ്പോയ രാഹുലിനെ ഏറെ പണിപ്പെട്ടാണ് ഫയര്‍ഫോഴ്സ് രക്ഷിച്ചത്.

മണ്ണിനടിയില്‍പ്പെട്ട രാഹുല്‍ ഇടയ്ക്കിടെ അലറിക്കരഞ്ഞു.



 അപകടത്തില്‍പ്പെട്ട്‌ കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തല്ലേയെന്നും ദൃശ്യങ്ങള്‍ നാട്ടിലുള്ള അമ്മ കാണുമെന്നും അവര്‍ സങ്കടപ്പെടുമെന്നും ഫയര്‍ഫോഴ്സ് സംഘത്തോട് രാഹുല്‍ പറഞ്ഞു. രാവിലെ 10.30ന് തുടങ്ങിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഉച്ചയ്‌ക്ക് 12നാണ് രാഹുലിനെ പുറത്തെത്തിച്ചത്.



രാഹുലും ഒപ്പമുണ്ടായിരുന്ന ദീപാങ്കറും നിന്നിരുന്ന സ്ഥലത്തെ മണ്ണിടിഞ്ഞ്‌ വന്‍ താഴ്‌ചയിലേക്കാണ്‌ നിലംപതിച്ചത്‌. അവര്‍ നേരത്തെ നിന്നിരുന്ന ശേഷിക്കുന്ന ഭാഗത്ത്‌ വലിയ ജനറേറ്റര്‍ ഉള്‍പ്പെടെയുണ്ടായിരുന്നു. 68 തൊഴിലാളികളാണ്‌ സംഭവ സമയം അവിടെയുണ്ടായിരുന്നത്‌. ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ വീണ്ടും മണ്ണിടിയുന്ന സ്ഥിതിയായിരുന്നു. മണ്ണ്‌ ഉള്‍പ്പെടെ കൈ കൊണ്ടാണ് നീക്കിയത്.



''ഞങ്ങളെത്തുമ്ബോള്‍ രാഹുലിന്റെ അരയ്‌ക്ക്‌ മുകളിലുള്ള ഭാഗം മാത്രമേ പുറത്തുണ്ടായിരുന്നുള്ളൂ. ശേഷിക്കുന്ന ഭാഗം കോണ്‍ക്രീറ്റിനും മണ്ണിനും ഉള്ളിലായിരുന്നു. വലതുകൈ ഒടിഞ്ഞ്‌ തൂങ്ങിയ നിലയില്‍ വേദനയില്‍ പുളയുകയായിരുന്നു അയാള്‍. ഒടുവില്‍ ഞങ്ങള്‍ക്ക്‌ അയാളെ രക്ഷപ്പെടുത്താന്‍ പറ്റി '' ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥന്‍ എസ്‌. ഷെമീറും സഹപ്രവര്‍ത്തകരും പറഞ്ഞു. നാട്ടുകാരും പൊലീസും സ്ഥലത്തുണ്ടായിരുന്നെങ്കിലും മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ളതിനാല്‍ അവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുക്കാന്‍ സാധിച്ചില്ല.

പനവിളയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ളാറ്റിന്റെ സമീപത്തെ തൊഴിലാളികളുടെ വിശ്രമമുറിയുടെ ഒരു ഭാഗമാണ് തകര്‍ന്ന് കുഴിയില്‍ വീണത്. ഫ്ളാറ്റിന്റെ പിറകുവശത്ത് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി 40 അടി താഴ്ചയുള്ള കുഴിയെടുത്തിരുന്നു. ഇതിന്റെ ഭിത്തിയോട് ചേര്‍ന്നാണ് തൊഴിലാളികള്‍ക്കായി വിശ്രമമുറി നിര്‍മ്മിച്ചിരുന്നത്. തലേ ദിവസത്തെ ശക്തമായ മഴയില്‍ ഭിത്തിയുടെ മണ്ണ് ഒലിച്ചിറങ്ങിയിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇതാവാം മണ്ണിടിച്ചിലിന് കാരണമെന്നാണ് നിഗമനം. മുറി ഉള്‍പ്പെടെ തകര്‍ന്ന് കുഴിയില്‍ വീണ് അസാം സ്വദേശിയായ രാഹുല്‍ ബിശാസ് (23), പശ്ചിമബംഗാള്‍ സ്വദേശി ദിപാന്‍ഗര്‍ ബര്‍മന്‍ (22) എന്നിവര്‍ക്ക് പരിക്കേറ്റു.



സംഭവം നടന്ന ശനിയാഴ്ച 68 തൊഴിലാളികളാണ് സ്വകാര്യ ഫ്ളാറ്റിന്റെ നിര്‍മ്മാണത്തിനുണ്ടായിരുന്നത്. ഏഴ് നിലകളുള്ള ഫ്ളാറ്റിന്റെ പിറകുവശത്തായിരുന്നു തൊഴിലാളികള്‍ക്കായി വിശ്രമമുറി നിര്‍മ്മിച്ചിരുന്നത്. ഇവിടെയാണ് ഇവര്‍ ഭക്ഷണം പാകം ചെയ്തിരുന്നതും. രാവിലെ മറ്റുള്ളവര്‍ ഭക്ഷണം കഴിച്ച്‌ പോയതിന് ശേഷമാണ് രാഹുലും ദിപാന്‍ഗറും ഭക്ഷണം കഴിക്കാന്‍ മുറിയിലെത്തിയത്. ആഹാരം കഴിച്ചു കൊണ്ടിരിക്കവേയാണ് ഇവര്‍ ഇരുന്ന ഭാഗം ഇടിഞ്ഞ് കുഴിയിലേക്ക് പതിച്ചത്. വീണയുടന്‍ ചെറിയ പരിക്ക് പറ്റിയ ദിപാന്‍ഗര്‍ ബര്‍മന്‍ കുഴിയില്‍ നിന്ന് കയറി ബഹളംവച്ചു. എന്നാല്‍ രാഹുല്‍ മണ്ണിനടിയില്‍ കുടുങ്ങിപ്പോയി.

സഹതൊഴിലാളികള്‍ ബഹളം വച്ച്‌ നാട്ടുകാരെയും തുടര്‍ന്ന് ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു.


 ഫയര്‍ഫോഴ്സ് സംഘം ഒന്നര മണിക്കൂര്‍ പരിശ്രമിച്ചാണ് മണ്ണ് മാറ്റി രാഹുലിനെ പുറത്തെത്തിച്ചത്. ചെങ്കല്‍ച്ചൂളയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാഹുലിന്റെ വലതു കൈ വീഴ്ചയില്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു.ഇയാളുടെ തലയ്ക്കും കാലുകള്‍ക്കും പരിക്കുണ്ട്. ദിപാന്‍ഗര്‍ ബര്‍മന്റെ രണ്ട് കാലുകള്‍ക്കും പരിക്കേറ്റു. രാഹുലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ദിപാന്‍ഗറിനെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്സ് സംഘം പരിശോധിച്ച്‌ സുരക്ഷാ നടപടികള്‍ക്ക് കമ്ബനിക്ക് നോട്ടീസും നല്‍കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe