ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയെ കടുത്തഭാഷയിൽ അപലപിച്ച് ഖത്തർ മന്ത്രിസഭ. ഇസ്‍ലാമിനെതിരായ കടുത്ത അവഹേളനയാണ് പ്രവാചക നിന്ദയെന്ന് മന്ത്രിസഭ പ്രമേയം പാസാക്കി.
പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പ്രവാചക നിന്ദക്കെതിരെ ശക്തമായി പ്രതിഷേധിച്ചത്. ലോക മുസ്‍ലിംകൾക്ക് നേരെയുള്ള പ്രകോപനമാണിത്. 'സഹിഷ്ണുതക്കും സഹവർത്തിത്വത്തിനും പരിഷ്കൃത സമൂഹത്തിന്‍റെ മൂല്യങ്ങൾക്കും വിരുദ്ധമാണ് പരാമർശങ്ങൾ. ഇസ്‍ലാമിക മൂല്യങ്ങളെ അപമാനിക്കുന്ന പരാമർശങ്ങളെ മന്ത്രി സഭ തള്ളി.
Also Read:- ഇടുക്കിയിൽ വെള്ളിയാഴ്ച എൽ ഡി എഫ് ഹർത്താൽ
വിദ്വേഷവും ഭിന്നതയും പടര്‍ത്തുന്നതിന് പകരം ജനങ്ങളെ ഒരുമിപ്പിക്കുന്നതിനും മതങ്ങളെ ബഹുമാനിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു.
വിദേശ കാര്യ മന്ത്രാലയത്തിന്‍റെയും ശൂറാ കൗൺസിലിന്‍റെയും നീക്കങ്ങൾക്കു പിന്നാലെയാണ് മന്ത്രി സഭ അപലപിച്ചത്. അതിനിടെ ഖത്തറിലെ ലുസൈൽ നഗരത്തിലെ കെട്ടിടത്തിലും പ്രതിഷേധസൂചകമായി മുദ്രാവാക്യം പ്രദർശിപ്പിച്ചു. പ്രവാചകനെ തൊടരുത് എന്നർത്ഥം വരുന്ന അറബിക് പദങ്ങളാണ് കെട്ടിടത്തിൽ തെളിഞ്ഞത്. അൽ ജസീറ ചാനൽ ഉൾപ്പെടെ ഈ ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്.