‘ടൈപ്പ് 1 പ്രമേഹം’ ലോകത്തിൽ ഏറ്റവും കൂടുതൽ വ്യാപകമായി സ്ഥിരീകരിക്കുന്നത് ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇതിനെപ്പറ്റി മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇൻറർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻറെ ഏറ്റവും പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് വ്യക്തമായ മാർഗനിർദേശം ഇറക്കിയിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് അല്ലെങ്കിൽ ഹൈപ്പർ ഗ്ലൈസീമിയയാണ് ഇന്ത്യക്കാരിൽ കൂടുതലായി കാണപ്പെടുന്നത്.
ഈ രോഗത്തിലേക്ക് നയിക്കുന്നതിന്റെ പ്രധാനകാരണം ജനിതക ഘടകങ്ങളാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അമ്മയ്ക്കും അച്ഛനും സഹോദരങ്ങൾക്കും ഈ രോഗമുള്ളപ്പോൾ അപകടസാധ്യത യഥാക്രമം മൂന്ന്, അഞ്ച്, എട്ട് ശതമാനമാണ്. 10-14 വയസിനിടയിലുള്ള കുട്ടികളിലാണ് ടൈപ്പ് ഒന്നിൽപ്പെട്ട പ്രമേഹം കൂടുതലായി കണ്ടുവരുന്നത്. ടൈപ്പ് 1 പ്രമേഹമുള്ളവർക്ക് ഇൻസുലിൻ കുത്തിവെയ്‌പ്പും അനുബന്ധ ചികിത്സകളും ആവശ്യമാണ്.
Read Also:- കാര്‍ യാത്രകളിലെ ഛര്‍ദ്ദിയും മനംപുരട്ടലും, ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍
ആഗോളതലത്തിൽ 2019-ൽ ടൈപ് 1 പ്രമേഹം മൂലം നാല് ദശലക്ഷത്തിലധികം മരണങ്ങളുണ്ടായിട്ടുണ്ട്. മുതിർന്നവരിൽ ഏറ്റവും കൂടുതൽ പ്രമേഹം സ്ഥിരീകരിച്ച രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ പ്രമേഹബാധിതരുടെ എണ്ണം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് 150 ശതമാനമാണ് ഉയർന്നത്. ആഗോളതലത്തിൽ ഒരു ദശലക്ഷത്തിലധികം കുട്ടികൾക്കും കൗമാരക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇൻറർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻറെ സമീപകാല കണക്കുകളിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയെന്നതാണ് പ്രമേഹരോഗം നിയന്ത്രിക്കാനുള്ള മാർഗം. ടൈപ്പ് 1 ഡയബറ്റിസിനെതിരായ പ്രതിരോധത്തെ ഇത് ശക്തിപ്പെടുത്തും. നേരത്തെയുള്ള രോഗനിർണയവും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതും കുട്ടികളെ അപകടതില തരണം ചെയ്യാൻ പ്രാപ്‌തരാക്കും.