നെടുംകണ്ടം : നെടുങ്കണ്ടത്ത് സ്വന്തമായുണ്ടാക്കിയ കള്ളുമായി സ്കൂളിലെത്തി വിദ്യാർഥി. നെടുങ്കണ്ടത്തെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. കഞ്ഞിവെള്ളത്തിൽ നിന്ന് തയ്യാറാക്കിയ കള്ളുമായാണ് ഹൈസ്കൂൾ വിദ്യാർഥി ക്ലാസിലെത്തിയത്. കുപ്പിയിൽ ഗ്യാസ് തിങ്ങി അടപ്പ് തെറിച്ച് പോയതോടെ പാനീയം ക്ലാസിലാകെ ഒഴുകി.
വിദ്യാർഥികളുടെ വസ്ത്രങ്ങളിലേക്കും ഇത് തെറിച്ചു. ഇതോടെ വിദ്യാർഥികൾ അധ്യാപകരെ വിവരമറിയിച്ചു. കള്ളിന്റെ വിവരം സ്കൂളിലറിഞ്ഞെന്ന് മനസിലായതോടെ കുട്ടി മുങ്ങി. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞ അധ്യാപകർ ആശങ്കയിലായി. ഇതോടെ കുട്ടിയെ തിരഞ്ഞ് അധ്യാപകർ വീട്ടിലെത്തി.
തുടർന്ന് എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ കുട്ടിക്ക് കൗൺസിലിങ് നൽകി. നേരത്തെയും കുട്ടി വീടിന്റെ മുകളിൽ കള്ള് നിർമിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പാത്രം പൊട്ടി താഴെ വീണപ്പോഴാണ് അന്ന് സംഭവം മറ്റുള്ളവർ അറിഞ്ഞത്.