ഇടുക്കി ഡാമിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. 2386.86 അടിയാണ് നിലവിലെ ജലനിരപ്പ്. നിലവിൽ 5 ഷട്ടറുകൾ ഉയർത്തി 3 ലക്ഷം ലിറ്റർ വെള്ളം ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിയതോടെ തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇവിടുത്തെ ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് 139.55 ആയി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ ഉയർത്താൻ തീരുമാനമായി. എട്ടുമണിമുതൽ R1 R2 R2 എന്നീ ഷട്ടറുകൾ കൂടി 30 cm ഉയർത്തും. 8626 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. തീരത്ത് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
Read Also:- ഇടുക്കിയുടെ എല്ലാ ഷട്ടറുകളും തുറന്നു, ചപ്പാത്തില്‍ വെള്ളം കയറി; പമ്ബ മാട്ടുപ്പെട്ടി ഡാമുകളും തുറക്കും
അതേസമയം, എറണാകുളം ഇടമലയാർ ഡാം ഇന്ന് രാവിലെ 10 മണിക്ക് തുറക്കും.ആദ്യം 50 ക്യുമെക്‌സ് ജലവും തുടർന്ന് 100 ക്യുമെക്‌സ് ജലവുമാണ് തുറന്നു വിടുക. ഇടുക്കിക്കൊപ്പം ഇടമലയാർ ഡാമിൽ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറിൽ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ ഡോ.രേണുരാജ് ആറിയിച്ചു.എവിടെയെങ്കിലും അടിയന്തരസാഹചര്യം ഉണ്ടാവുന്ന പക്ഷം രക്ഷാപ്രവർത്തനത്തിന് വിന്യസിക്കാൻ 21 അംഗ എൻ.ഡി.ആർ.എഫ് സേനയെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.