സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ വെളിപ്പെടുത്തലുമായി യുവതിയുടെ കുടുംബം രംഗത്ത്. മരിച്ച തൃശൂര്‍ പെരിഞ്ഞനം കൊറ്റംകുളം കൊല്ലാട്ടിൽ അഫ്സാന (21) യുടെ ഭർത്താവ് അമലിനെതിരെയാണ് യുവതിയുടെ പിതാവ് റഹീം വെളിപ്പെടുത്തൽ നടത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് അമൽ പലതവണ വിളിച്ചിരുന്നുവെന്നും യുവാവ് മർദിക്കുന്നുവെന്ന് മകൾ പറഞ്ഞിരുന്നുവെന്നും റഹീം പറഞ്ഞു.
പടിക്കെട്ടിൽ നിന്ന് വീണ് പരിക്കു പറ്റിയെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് മകൾ ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നു അറിഞ്ഞത്. അഫ്സാനയുടെ ആത്മഹത്യ അമലിൻ്റെ പീഡനം കാരണമാണെന്നും പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിനാണ് മൂന്നുപീടികയിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ച് അഫ്സാന അത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് അഫ്സാന മരിച്ചത്. സംഭവത്തെ തുടർന്ന് കയ്പമംഗലം പോലീസ് ഭര്‍ത്താവ് അമലിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് അമലിനെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നുപീടികയിലെ ഫ്ലാറ്റിൽ വെച്ച് അമൽ ഭാര്യയെ ഉപദ്രവിച്ചിരുന്നതായി സമീപവാസികളടക്കം ആരോപിക്കുന്നുണ്ട്. സ്ത്രീധനത്തിൻ്റെ പേരിൽ വഴക്കു പതിവായിരുന്നുവെന്ന് സമീപത്തുള്ളവർ പറഞ്ഞു.
Read Also:- സ്വർണ വില കുറഞ്ഞു; ഇന്നത്തെ വില അറിയാം
ഒന്നര വർഷം മുമ്പാണ് അഫ്സാനയും അമലും വിവാഹിതരായത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹത്തിലേക്ക് കടന്നത്. മൂന്നുമാസത്തോളം അമലിൻ്റെ വീട്ടിലായിരുന്നു താമസം. പിന്നീട് വീട്ടുകാരുമായി അകന്നതിനെ തുടർന്ന് മൂന്നുപീടികയിലെ ഫ്ലാറ്റിലേക്ക് താമസം മാറുകയായിരുന്നു. അതേസമയം സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തെ തുടർന്ന് മുമ്പ് അഫ്സാന സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാൽ വീട്ടുകാരും ബന്ധുക്കളും ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പ് ആക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. തിരിച്ച് വന്നതിനുശേഷവും പീഡനം തുടർന്നതോടെയാണ് യുവതി ആത്മഹത്യ ചെയ്തത്.