കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 3 പ്രതികൾ പിടിയിൽ. പനങ്ങാട് സ്വദേശികളായ ഹർഷാദ്, തോമസ്,സുധീർ എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ ജോസഫ് എന്നയാളെയും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ശ്യാമിനെ കുത്തിയത് ഹർഷാദെന്ന് എറണാകുളം ഡി.സി.പി എസ് ശശീധരൻ പറഞ്ഞു. ട്രാൻസ്ജെൻഡേഴ്സിനെ സമീപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണം. ഹർഷാദ് കൈയ്യിൽ കത്തി കരുതി വച്ചിരുന്നതായി പൊലീസ് അറിയിച്ചു..
സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആക്രമണം നടന്ന സ്ഥലത്ത് രണ്ട് മണിക്ക് ശേഷം മൂന്ന് പേർ ഒരു വാഗണ്‍ ആർ കാറിൽ കയറുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊല്ലപ്പെട്ട ശ്യാം വരാപ്പുഴ സ്വദേശിയാണ്.
കൊച്ചി സൗത്ത് പാലത്തിന് സമീപം കളത്തിപറമ്പിൽ റോഡിലാണ് കൊലപാതകം നടന്നത്. സംഘർഷത്തിനിടെ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കുത്തേറ്റ അരുണ്‍ അപകടനില തരണം ചെയ്തു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഘർഷത്തിനിടെ കുത്തേറ്റ മൂന്നാമൻ ജോസഫ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മുങ്ങിയിരുന്നു. ഇയാളെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.