മുസ്ലീം വ്യക്തിനിയമമനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്ന് ഡെല്‍ഹി ഹൈകോടതി
പെണ്‍കുട്ടി 18 വയസില്‍ താഴെയാണെങ്കിലും ഭര്‍ത്താവിനൊപ്പം ജീവിക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇത്തരം കേസുകളില്‍ പോക്‌സോ നിയമം ബാധകമാകുമെന്ന വാദങ്ങള്‍ നിരസിച്ച കോടതി, കുട്ടികള്‍ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് പോക്സോ നിയമത്തിന്റെ ലക്ഷ്യമെന്ന് പറഞ്ഞു.
ബീഹാറിലെ ഔരിയ ജില്ലയില്‍ ഈ വര്‍ഷം ആദ്യം പ്രണയിച്ച് വിവാഹിതരായ ദമ്ബതികളുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ജസ്മീത് സിംഗിന്റെ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ അധികൃതരോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്ബതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തന്നെ മാതാപിതാക്കള്‍ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നും ഒളിച്ചോടി സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ പറഞ്ഞു. വിവാഹസമയത്ത് 15 വയസും അഞ്ച് മാസവും പ്രായമുണ്ടായിരുന്നതായും വിവാഹശേഷം ഗര്‍ഭിണിയായതായും പെണ്‍കുട്ടി കോടതിയെ അറിയിച്ചു.
ഹരജിക്കാര്‍ പ്രണയത്തിലായിരുന്നുവെന്നും മുസ്ലീം വ്യക്തിനിയമപ്രകാരം വിവാഹിതരാകുകയും തുടര്‍ന്ന് ശാരീരികബന്ധം പുലര്‍ത്തുകയും ചെയ്തതായി കോടതി നിരീക്ഷിച്ചു. 'ഹരജിക്കാര്‍ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുകയാണെന്ന് പൊലീസ് സമര്‍പിച്ച സ്റ്റാറ്റസ് റിപോര്‍ടില്‍ നിന്ന് വ്യക്തമാണ്. വിവാഹത്തിന് മുമ്ബ് അവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടിരുന്നതായി സ്ഥിരീകരണമില്ല. 2022 മാര്‍ച് 11 ന് അവര്‍ വിവാഹിതരായി, അതിനുശേഷം ശാരീരിക ബന്ധത്തില്‍ ഏര്‍പെട്ടു എന്നാണ് സ്റ്റാറ്റസ് റിപോര്‍ട് സൂചിപ്പിക്കുന്നത്', കോടതി പറഞ്ഞു.
വിവാഹത്തിന് ശേഷമുള്ള ശാരീരിക ബന്ധങ്ങള്‍ ലൈംഗിക ചൂഷണമല്ലെന്നും രണ്ട് പേര്‍ പ്രണയിച്ച് വിവാഹം കഴിക്കുകയും പിന്നീട് ശാരീരിക ബന്ധത്തിലേര്‍പെടുകയും ചെയ്ത കേസായതിനാല്‍ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി.
നിയമപരമായി വിവാഹിതരായതിനാല്‍ ഹര്‍ജിക്കാരെ വേര്‍പെടുത്താന്‍ ആവില്ലെന്നും അങ്ങനെ ചെയ്യുന്നത് പെണ്‍കുട്ടിക്കും അവളുടെ ഗര്‍ഭസ്ഥ ശിശുവിനും കൂടുതല്‍ ആഘാതമേ ഉണ്ടാക്കൂവെന്നും ഹര്‍ജിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും ബെഞ്ച് വ്യക്തമാക്കി.