ന്യൂഡല്‍ഹി: ഇതര മതസ്ഥരായ വിദ്യാര്‍ഥികള്‍ക്ക് പൊട്ടും കടകവളയും കുരിശും ധരിക്കാമെങ്കില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നതിന് മാത്രമെന്താണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് വിദ്യാര്‍ഥികള്‍ സുപ്രിംകോടതിയില്‍.
ഹിജാബ് വിലക്കിനെതിരായ ഹരജികള്‍ ബുധനാഴ്ച കോടതി പരിഗണിച്ചപ്പോഴാണ് ആയിഷത്ത് ശിഫയുടെ അഭിഭാഷകനായ ദേവദത്ത് കാമത്ത് ഈ ചോദ്യമുന്നയിച്ചത്. 'ടൈംസ് ഓഫ് ഇന്ത്യ'യാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
യു.എസ്, കാനഡ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ഭരണഘടനാ കോടതികളുടെ വിധികള്‍ ഉദ്ധരിച്ച കാമത്ത് ഭരണഘടന ഉറപ്പ് നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശവും ഉള്‍പ്പെടുമെന്ന് വിശദീകരിച്ചു.
യുക്തിരഹിതമായ വാദങ്ങള്‍ ഉന്നയിക്കരുതെന്നായിരുന്നു ഇതിനോട് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ പ്രതികരണം. കുരിശും രുദ്രാക്ഷവുമെല്ലാം യൂണിഫോമിന്റെ അടിയിലാണ് ധരിക്കുന്നത്. അവരുടെ മതചിഹ്നങ്ങള്‍ പരിശോധിക്കാന്‍ ആരും അവരോട് യൂണിഫോം മാറ്റാന്‍ ആവശ്യപ്പെടുന്നില്ല. മുസ്‌ലിം വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. നിശ്ചിത യൂണിഫോമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കരുതെന്ന് മാത്രമാണ് പറയുന്നത്. നിശ്ചയിക്കപ്പെട്ട യൂണിഫോമിന് പുറമെ ഹിജാബ് ധരിക്കുന്നത് അനുവദിക്കാമോ എന്നതാണ് തങ്ങള്‍ക്ക് മുമ്ബിലുള്ള ചോദ്യമെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു.
പോസ്റ്റീവ് മതേതരത്വമാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത്. നിയമവിധേയമായി മതാചാരങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. മുസ്‌ലിം വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നതുകൊണ്ട് ആരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടുന്നില്ല. അതേസമയം അത് വിലക്കുന്നത് ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഭരണഘടനാവിരുദ്ധമാണെന്നും ദേവദത്ത് കാമത്ത് പറഞ്ഞു.