നാല്പത്തിയൊന്ന് വർഷം മുമ്പ് ഇടുക്കിയിലാണ് കേരളത്തിലെ ആദ്യത്തേതെന്ന് കരുതുന്ന നരബലി നടന്നത്. 1981 ഡിസംബർ 17ന് അടിമാലിക്ക് സമീപം പനംക്കുട്ടിയിലായിരുന്നു സംഭവം നടന്നത്. കൊന്നത്തടി പഞ്ചായത്ത് പനംകുട്ടിയിൽ മുത്തിയുരുണ്ടയാർ തച്ചിലേത്ത് വർഗീസിന്റെ മൂന്നാമത്തെ മകൾ സോഫിയ ആയിരുന്നു ആദ്യ നരബലിയുടെ ഇര. പ്രദേശവാസിയായ ചുരുളി പറമ്പിൽ മോഹനൻ എന്നയാളുമായി സോഫിയ പ്രണയത്തിലായി.
ഈറ്റ വെട്ടി കുട്ടയും പായുമൊക്കെ നെയ്തുണ്ടാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന മോഹനനെ ഈറ്റവെട്ട് ജോലിക്കിടയിൽ വെച്ചാണ് സോഫിയ പരിചയപ്പെടുന്നതും പ്രണയത്തിലായതും. മോഹനന്റെ ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയിരുന്നു. അടുപ്പത്തിലായ മോഹനനും സോഫിയയും പിന്നീട് പനംക്കുട്ടിയിൽ ഒരുമിച്ച് താമസം ആരംഭിച്ചു. പതിനേഴുകാരിയായ സോഫിയയെ മന്ത്രവാദിയുടെ നിർദേശമനുസരിച്ച് ബഞ്ചിന് മുകളിൽ അർദ്ധ നഗ്നയായി വരിഞ്ഞ് മുറുക്കി കെട്ടിയിട്ട് പൂജ നടത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. മോഹനനന്റെ അനുജനായ ഉണ്ണി സോഫിയയെ മൂർച്ചയുള്ള ശൂലം കൊണ്ട് കുത്തി കൊല്ലുകയായിരുന്നു.
Read Also:- കൊലപാതകത്തിനുമുമ്പ് നഗ്ന പൂജ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊലപാതകശേഷം സോഫിയയെ വീട്ടിലെ നടുമുറിയിൽ കുഴിച്ചു മൂടി. കോടിക്കണക്കിനു രൂപയുടെ നിധി കിട്ടുമെന്ന് മന്ത്രവാദി മോഹനനെയും കുടുംബത്തെയും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഹനുമാൻ പ്രീതിക്ക് വേണ്ടിയാണ് കൊലപാതകമെന്നും മന്ത്രവാദി പറഞ്ഞു. മോഹനൻ, പിതാവ് കറുപ്പൻ, അമ്മ രാധ, മോഹനന്റെ സഹോദരന്മാരായ ഉണ്ണി, ബാബു, മന്ത്രവാദി കാലടി മാണിക്കമംഗലം ഭാസ്കരൻ എന്നിവർ ചേർന്നാണു കൃത്യം നടത്തിയത്. സോഫിയയെ കാണാതായതോടെ പൊലീസ് നടത്തിയ അന്വേഷണം പ്രതികളിലേക്ക് എത്തുകയായിരുന്നു. കേസിലെ എല്ലാ പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രധാന പ്രതിയായ ഉണ്ണി ജയിലിൽ വെച്ച് മരിച്ചു.
Read Also:- എന്താണ് നരബലി; നരബലിയുടെ ചരിത്രത്തിലൂടെ
സഹോദരിയുടെ പ്രേതബാധ അകറ്റാനായി പതിനഞ്ചുവയസ്സുകാരനെ നരബലി നൽകിയ സംഭവവും ഇടുക്കിയിലുണ്ടായിട്ടുണ്ട്. 1983 ജൂൺ 29ന് ഇടുക്കി രാമക്കൽമേട്ടിലാണ് കൃത്യം നടന്നത്. മുണ്ടിയെരുമ ഗവൺമെന്റ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്ന റഹ്മത്താണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. റഹ്മത്തിന്റെ മാതാവ്, പിതാവ്, സഹോദരി എന്നിവരുൾപ്പടെ ആറ് പേർക്ക് ഈ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു.
2018 ഓഗസ്റ്റ് 3നും ഇടുക്കിയിൽ ആഭിചാര കൊലപാതകം നടന്നു. വണ്ണപ്പുറത്തിനു സമീപമുള്ള കമ്പകത്താനത്തു കാനാട്ടു വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവരെ തലയ്ക്കടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയത്. മോഷണത്തിനു വേണ്ടിയുള്ള കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ ആദ്യ സംശയം. ആഭിചാരത്തിന്റെ ഭാഗമായിട്ടായിരുന്നു കൊലപാതകങ്ങളെന്നു പിന്നീടു തെളിഞ്ഞു. പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടിരുന്നു. കേസിലെ ഒന്നാം പ്രതി തേവർകുടിയിൽ അനീഷിനെ കഴിഞ്ഞ വർഷം വീട്ടിനുള്ളിൽ വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമുണ്ടായി.