ലോകരക്ഷയ്ക്കായി സ്വപുത്രനെ മനുഷ്യ ശിശുവായി ദൈവം ഭൂമിയിലേക്ക് അയച്ചത് ലോകം ആര്‍ഭാടത്തോടെ കൊണ്ടാടുന്ന ക്രിസ്തുമസ് കാലമാണിത്. ഒരു നായകന്റെ വരവിനായി കൊതിച്ചിരുന്ന ഭൂമിയിലേക്ക് ദൈവപുത്രന്‍ പിറന്നുവീണ ദിവസം അടുക്കാറാകുന്നു. 1986ന് ശേഷം കപ്പുയര്‍ത്താന്‍ ഒരു നായകനെ കൊതിച്ചിരുന്ന അര്‍ജന്റീനയ്ക്കുവേണ്ടി ക്രിസ്മസ് കാലത്ത് മിശിഹ തന്നെ തന്റെ അവസാനമത്സരത്തിലൂടെ തന്റെ കന്നിക്കപ്പ് ഉയര്‍ത്തി.
ഉദ്വേഗഭരിതമായ അറബിക്കഥ പോലെയായിരുന്നു ഇന്നത്തെ കളി. നായകന് വിജയം വെറുതെ കിട്ടിയതല്ല. നായകന്‍ നിറഞ്ഞാടിയ തുടക്കം, പിന്നീടുള്ള പിരിമുറുക്കം, ഒരടി പോലും വിട്ടുകൊടുക്കാതെ മത്സരിച്ചുള്ള മുന്നേറ്റം, ഒടുവില്‍ വിജയിച്ച് കയറുമ്പോള്‍ ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം… മുത്തശ്ശിക്കഥകളുടെ നായകന്റെ മുഖച്ഛായയായിരുന്നു കപ്പുയര്‍ത്തുമ്പോള്‍ അര്‍ജന്റീനക്കാരുടെ മനസില്‍ മെസിക്ക്.
Read also:- മെസിക്ക് ഗോൾഡൻ ബോൾ; ഹാട്രിക് മികവിൽ ഗോൾഡൻ ബൂട്ട് എംബാപ്പെയ്ക്ക്
ഗോള്‍വേട്ടയില്‍ ബ്രസീലിയിന്‍ ഇതിഹാസം പെലെയെ മറികടന്നിരിക്കുകയാണ് മെസി. ലോകകപ്പില്‍ 13 ഗോളുകളാണ് മെസി നേടിയിരിക്കുന്നത്. അര്‍ജന്റീനയുടെ ആകെ ഗോള്‍ നേട്ടം 98 ആണ്. ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഗ്രൂപ്പ് സ്റ്റേജ്, റൗണ്ട് ഓഫ് 16, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിവയില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ കളിക്കാരനായി ഈ ലോകകപ്പോടെ മെസി മാറി. ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ ഗോള്‍ സ്‌കോററുമാരുടെ പട്ടികയില്‍ മെസി നാലാം സ്ഥാനവും നേടി. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ ഒന്നാം സ്ഥാനത്തും ബ്രസീലിന്റെ റൊണാള്‍ഡോ രണ്ടാമതുമാണ്. ജര്‍മ്മനിയുടെ ഗെര്‍ഡ് മുള്ളര്‍ (14) പട്ടികയില്‍ മൂന്നാം സ്ഥാനത്തും ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്ന്‍ മെസിക്കൊപ്പം നാലാം സ്ഥാനത്തുമാണ്.
ഫുട്ബാള്‍ ചരിത്രം കണ്ട ഇതിഹാസകാരന്മാരില്‍ അഗ്രഗണ്യരിലൊരാളായ മെസി ലോകപോരാട്ട വേദിയില്‍ അവസാന മത്സരം കളിച്ചുതീര്‍ത്തപ്പോള്‍ മറഡോണയില്‍ നിര്‍ത്തിയ വിജയ ചരിത്രമാണ് കാലം മിശിഹായുടെ പൂര്‍ത്തിയാക്കുന്നത്. ആവേശം നുരഞ്ഞുപൊന്തിയ ഖത്തര്‍ കലാശപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 42 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മിശിഹാ നിറവേറ്റിയത്.
മൂന്നാം ലോക കിരീടമെന്ന ഫ്രഞ്ച് സ്വപ്‌നങ്ങള്‍ക്ക് മീതേ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഉദിച്ചുയര്‍ന്ന് മിശിഹായും മാലാഖയും. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചും എക്‌സ്ട്രാ ടൈമില്‍ മൂന്നു ഗോള്‍ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി മെസി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരേദസ്, മോണ്ടിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, ഫ്രാന്‍സിനായി ലക്ഷ്യം കണ്ടത് കിലിയന്‍ എംബപെ, കോളോ മുവാനി എന്നിവര്‍ മാത്രമായിരുന്നു.