Type Here to Get Search Results !

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: 236 സ്വത്ത് ജപ്തി ചെയ്തു, ഏറ്റവും കൂടുതല്‍ ജപ്തി മലപ്പുറത്ത്

 




തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിലെ 5.20 കോടി രൂപയുടെ നഷ്‌ടം ഈടാക്കാന്‍ സംസ്ഥാന വ്യാപകമായി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും 236 സ്വത്തുക്കള്‍ ജപ്തി ചെയ്തു.



രണ്ടു ദിവസമായി നടന്ന നടപടികള്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പൂര്‍ത്തിയായി. ജപ്തി ചെയ്ത ഭൂമിയുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ജപ്തി - 126. തിരൂര്‍ താലൂക്കില്‍ മാത്രം 43 പേരുടെ സ്വത്ത് ജപ്തി ചെയ്തത്. കോഴിക്കോട്ട് 23ഉം,പാലക്കാട്ട് 16ഉം,തൃശൂരില്‍ 15ഉം വയനാട്ടില്‍ 14ഉം പേരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്. നടപടികള്‍ പൂര്‍ത്തിയായതിന്റെ റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര വകുപ്പിന് ഉടന്‍ കൈമാറും. 23 ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. സ്വത്തുക്കളുടെ ലേലം കോടതി ഉത്തരവ് അനുസരിച്ചാകും. അതേസമയം മലപ്പുറത്ത് എടരിക്കോട് പഞ്ചായത്തിലെ ലീഗ് മെമ്ബര്‍ സി.ടി.അഷ്‌റഫിനും അങ്ങാടിപ്പുറത്ത് പി.എഫ്.ഐ ബന്ധമില്ലാത്ത രണ്ട് പേര്‍ക്കും ജപ്‌തി നേരിടേണ്ടി വന്നു.പേരിലെ സാമ്യം കൊണ്ട് പിഴവ് പറ്റിയെന്നാണ് വിവരം.


മറ്റു ജില്ലകളില്‍


ആലപ്പുഴ


അഞ്ച് നേതാക്കളുടെ 32.970 സെന്റ് . മുന്‍ ജില്ലാ സെക്രട്ടറി ഷിറാസിന്റെ രണ്ടും പള്ളിപ്പറമ്ബില്‍ റിയാസിന്റെ 4.47ഉം വണ്ടാനം നവാസിന്റെ 4.98ഉം മണ്ണഞ്ചേരി നിഷാദിന്റെ 11.88ഉം ചെങ്ങന്നൂര്‍ നൗഫലിന്റെ 9.23ഉം സെന്റാണ് ജപ്തി ചെയ്തത്.


കാസര്‍കോട്


ചീമേനി സിറാജുദ്ദീന്റെ 1.93 ഏക്കറും പോപ്പുലര്‍ ഫ്രണ്ട് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സി.ടി സുലൈമാന്റെ ആറ് ഏക്കറും


കണ്ണൂര്‍


എട്ടു പേ‌ര്‍ക്കാണ് നടപടി. ഏച്ചൂരിലെ കെ.വി.നൗഷാദിന്റെ 25 സെന്റ്, മാവിലായി നൗഷാദിന്റെ 12 സെന്റും വീടും, കടമ്ബൂര്‍ കെ.വി.നൗഷാദിന്റെ രണ്ടര സെന്റും മൂന്ന് മുറി കടയും, തളിപ്പറമ്ബ് റാസിഖിന്റെ പത്തു സെന്റ്, തലശേരി ഹാറൂണിന്റെ 33 സെന്റ്, മൊകേരി സമീറിന്റെ 9.83 സെന്റ്, കരിയാട് താഹിറിന്റെ 92.34 സെന്റ്, പെരിങ്ങളത്തെ സെമീറിന്റെ കാര്‍.


കോഴിക്കോട്


14പേരുടെ 23 സ്വത്തുക്കള്‍ ജപ്തി ചെയ്തു. കോഴിക്കോട്, താമരശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലാണ് നടപടി. ഫറോക്ക് അബ്ദുള്‍ ബഷീര്‍, ഒളവണ്ണ അന്‍വര്‍ ഹുസൈന്‍, നെല്ലിക്കോട് അബ്ദുല്‍ കബീര്‍, മാവൂര്‍ തയ്യില്‍ മുനീര്‍, പെരുവയല്‍ അഹമ്മദ് കുട്ടി, തിരുത്തിയില്‍ ഉസ്മാന്‍, പടനിലം ഇസ്മായില്‍, തൃശൂര്‍ സ്വദേശി യഹിയാ തങ്ങളുടെ കൊയിലാണ്ടിയിലെ സ്ഥലം, കാസര്‍കോട് സ്വദേശി സി.ടി. സുലൈമാന്റെ ട്രസ്റ്റ്, പേരാമ്ബ്ര മുഹമ്മദ് അഷ്‌റഫ്, വടകര സമീര്‍, കൊടുവള്ളി സുബൈര്‍, പടനിലം ടി എം ഇസ്മായില്‍, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം തൃശൂര്‍ സ്വദേശി യഹിയകോയ തങ്ങളുടെ കൊയിലാണ്ടിയിലെ ഡാലിയാ പ്ലാസ കെട്ടിടം എന്നിവര്‍ക്കാണ് നോട്ടീസ്.


വയനാട്


14 പേ‌ര്‍ക്കാണ് നടപടി. 12 പേരുടെ സ്വത്ത് ജപ്തി ചെയ്തു. രണ്ട് പേരുടെ നടപടികള്‍ പൂര്‍ത്തിയായില്ല.


ജപ്തിയും കണ്ടു കെട്ടലും


വ്യക്തിയുടെ പേരിലുള്ള സ്വത്തു വകകള്‍ അയാള്‍ക്ക് സ്വന്തം നിലയ്ക്ക് വിനിമയം ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ മരവിപ്പിച്ചിടുന്ന പ്രക്രിയയാണ് ജപ്തി. ഇതിന് കേരള റവന്യു റിക്കവറി നിയമത്തിലെ സെക്ഷന്‍ ഏഴ് പ്രകാരം നോട്ടീസ് നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാനുള്ള കോടതി ഉത്തരവു പാലിക്കാതിരുന്നതിനാല്‍ പോപ്പുലര്‍ ഫ്രണ്ട് കേസില്‍ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ജപ്തി നടപടികള്‍ പുരോഗമിച്ചത്.


കണ്ടു കെട്ടല്‍ : ജപ്തി ചെയ്ത ഭൂമി വിറ്റ് തുക വസൂലാക്കുന്ന നടപടിക്രമമാണ് കണ്ടുകെട്ടല്‍. വ്യക്തികളില്‍ നിന്നുള്ള തുക ഈടാക്കാനുള്ള അന്തിമ നടപടിയാണിത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും സംഘടനയുടെ ഭാരവാഹികളുടെയും സ്വത്തുക്കള്‍ ജപ്തി ചെയ്തശേഷം കണ്ടുകെട്ടിയാണ് നഷ്ടപരിഹാരത്തുക ഈടാക്കേണ്ടത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe