ഉരുണ്ടുതുടങ്ങിയ ബസ് ചക്രത്തിന് മുന്നില്‍പ്പെട്ട യുവതിയെ ഓടിയെത്തി വലിച്ചുമാറ്റി മേല്‍ശാന്തി രക്ഷകനായി.
ഏഴാച്ചേരി കാവിന്‍ പുറം ഉമാമഹേശ്വര ക്ഷേത്രം മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്ബൂതിരിയുടെ സമയോജിതമായ ഇടപെടലാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്. കൊല്ലപ്പള്ളിയില്‍ കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. പാലാ-തൊടുപുഴ റോഡില്‍ കൊല്ലപ്പള്ളിയിലുള്ള വെയ്‌റ്റിങ് ഷെഡില്‍ നിന്ന് സ്വകാര്യബസില്‍ കയറവേ ഐങ്കൊമ്ബ് സ്വദേശിനിയായ യുവതി പിടിവിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു. കണ്ടക്‌ടര്‍ ഡബിള്‍ബെല്‍ അടിച്ചതിനെത്തുടര്‍ന്ന് ബസ് മുന്നോട്ടെടുത്തു. ബസിന്റെ പിന്‍വശത്തെ ടയറിന് മുന്നില്‍ വീണുകിടന്ന യുവതിയെ ഇത് കണ്ടുനിന്ന നാരായണന്‍ നമ്ബൂതിരി കുതിച്ചെത്തി കാലില്‍ പിടിച്ച് വലിച്ചുമാറ്റി രക്ഷിക്കുകയായിരുന്നു.
Read Also:- കേരള പോലീസ് ഡിഗ്രി യോഗ്യതയുള്ളവർക്ക് നിരവധി അവസരങ്ങൾ
നാരായണന്‍ നമ്ബൂതിരിക്ക് കൊല്ലപ്പള്ളിയിലെ വെയ്‌റ്റിങ് ഷെഡിനോട് ചേര്‍ന്ന് പഴക്കടയുമുണ്ട്. ഇദ്ദേഹം കടയില്‍ നില്‍ക്കുമ്ബോഴായിരുന്നു യുവതി വീണത് കണ്ടതും ഞൊടിയിടയില്‍ രക്ഷപ്പെടുത്തിയതും. നാരായണന്‍ നമ്ബൂതിരിയെ കാവിന്‍പുറം ദേവസ്വം ഭരണസമിതി അനുമോദിക്കുകയും ആദരിക്കുകയും ചെയ്‌തു.
ദേവസ്വം പ്രസിഡന്റ് ടി.എന്‍. സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, ഭാസ്‌കരന്‍ നായര്‍, ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, സുരേഷ് ലക്ഷ്‌മിനിവാസ്, ജയചന്ദ്രന്‍ വരകപ്പള്ളില്‍, ടി.എസ്. ശിവദാസ്, പ്രസന്നന്‍ കാട്ടുകുന്നത്ത്, ഗോപകുമാര്‍ അമ്ബാട്ട്, ബാബു പുന്നത്താനം, ആര്‍. സുനില്‍കുമാര്‍, ചിത്ര വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.