നെടുങ്കണ്ടത്ത് പുലികൾ എവിടെയെന്നറിയാതെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍. പുലികളുടെ സാന്നിധ്യമറിയാനായി പൊന്നാമലയില്‍ സ്ഥാപിച്ച ക്യാമറകള്‍ വനം വകുപ്പ് തിരിച്ചെടുത്തു. നാല് ദിവസത്തിലധികം രണ്ടിടങ്ങളിലായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമറകൾ സ്ഥാപിച്ചത്. സ്ഥാപിച്ച ക്യാമറകളിലൊന്നും വന്യമൃഗങ്ങളുടെ സാന്നിധ്യം പതിഞ്ഞിട്ടില്ല.രണ്ട് ദിവസങ്ങളിലായി പ്രദേശവാസികളായ രണ്ട് പേര്‍ പുലികളെ കണ്ടതിനെ തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമറകള്‍ സ്ഥാപിച്ചത്.
എന്നാൽ പുലികള്‍ അടക്കമുള്ള വന്യമൃഗങ്ങളൊന്നും ഈ പ്രദേശത്ത് കൂടി കടന്നുപോയിട്ടില്ല. രണ്ട് കാട്ടുപന്നികള്‍ പോകുന്ന ദൃശ്യങ്ങള്‍ മാത്രമാണ് ക്യാമറകളിലൂടെ ലഭിച്ചതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാട്ടുകാര്‍ കഴിഞ്ഞ ദിവസം കണ്ടത് പുലിയാകുവാനുള്ള സാധ്യത കുറവാണെന്നും എന്നാൽ ഒറ്റനോട്ടത്തില്‍ പൂലിയെന്ന് തോന്നിപ്പിക്കുന്ന പൂച്ചപുലികള്‍ ആവാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരയെ കൊന്ന് അതിന്റെ ചീഞ്ഞ മാംസമാണ് പുലി അടക്കമുള്ള വന്യമൃഗങ്ങൾ ഭക്ഷിക്കാറുളളത്. എന്നാല്‍ പൊന്നാമലയിൽ മൃഗങ്ങളെ കൊന്നതായുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
തൊട്ടടുത്ത ദിവസം ചിന്നാര്‍ മേഖലയിലും പുലിയെ കണ്ടതായുള്ള അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ ഈ പ്രദേശത്ത് കണ്ടത് പൊന്നാമലയിൽ കണ്ടുവെന്ന് പറയുന്ന പുലികള്‍ തന്നെയാവാനാണ് സാധ്യതയെന്നും അധികൃതർ പറയുന്നു. പുലിയെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്റെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞ സാഹചര്യത്തിൽ തുടര്‍ദിവസങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുവാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.