ലക്ഷദ്വീപ് നിവാസികളുടെ ജീവിതം പറയുന്ന 'ഫ്ലഷ്'എന്ന സിനിമ റിലീസ് ചെയ്യാൻ നിര്‍മാതാവ് അനുവദിക്കുന്നില്ലെന്ന് സംവിധായിക ഐഷ സുല്‍ത്താന.
കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കുന്ന സിനിമ റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാവ് ബീന കാസിം പറഞ്ഞതായി ഐഷ സുല്‍ത്താന പറഞ്ഞു. ലക്ഷദ്വീപില്‍ സംഭവിക്കുന്നത് എന്തെന്ന് ജനങ്ങളെ അറിയിക്കാൻ സിനിമ യുട്യൂബില്‍ റിലീസ് ചെയ്യുമെന്നും ഐഷ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഐഷ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ ഒന്നരവര്‍ഷംമുമ്ബ് നിര്‍മാണം പൂര്‍ത്തിയാക്കി സെൻസര്‍ സര്‍ട്ടിഫിക്കറ്റ് നേടിയതാണ്. ബിജെപിയുടെ ലക്ഷദ്വീപ് ഘടകം ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ ഭാര്യ ബീന കാസിമാണ് നിര്‍മിച്ചത്. ഐഷയുടെ രാഷ്ട്രീയം അറിഞ്ഞുതന്നെയാണ് നിര്‍മാണം ഏറ്റെടുത്തതെന്ന് പറഞ്ഞ ബീന കാസിം പിന്നീട് നിലപാട് മാറ്റി സിനിമ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
പാട്ടും ട്രയിലറും റിലീസ് ചെയ്തശേഷം, സിനിമ ഒടിടിയില്‍ റിലീസ് ചെയ്യാൻ പണമില്ലെന്നാണ് നിര്‍മാതാവ് പറഞ്ഞിരുന്നത്. അതിനായി ഒരുടീമിനെ ശരിയാക്കി കൊടുത്തപ്പോഴും ഓരോ കാരണംപറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവില്‍ ഒരു പുതിയ ഒടിടി ടീം വന്നപ്പോള്‍ സിനിമ കാണിക്കാൻപോലും തയ്യാറായില്ല. മീഡിയേറ്റര്‍ക്കൊപ്പം പോയി ബീന കാസിമിനോട് സംസാരിച്ചപ്പോഴാണ് കേന്ദ്രത്തിനെതിരെ സംസാരിക്കുന്ന സിനിമ റിലീസ് ചെയ്യില്ലെന്ന് പറഞ്ഞത് –-ഐഷ കുറിച്ചു. സിനിമ യുട്യൂബില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ കേസ് കൊടുക്കുമെന്ന് അവര്‍ ഭീഷണി മുഴക്കി. രാജ്യദ്രോഹ കുറ്റത്തെക്കാളും വലിയ കേസ് തനിക്കിനി നേരിടേണ്ടിവരില്ലെന്നും ഐഷ കുറിപ്പില്‍ പറഞ്ഞു.
വലിയ പ്രതിസന്ധികളെ നേരിട്ടാണ് ഐഷ സിനിമ ചിത്രീകരിച്ചത്. ലക്ഷദ്വീപ് അഡിമിനിസ്ട്രേഷനുമായുണ്ടായ ഏറ്റുമുട്ടലിന്റെ ഭാഗമായി പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബിജെപി നേതൃത്വവും അവരെ വേട്ടയാടി.