ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാൻ പോയ ഓഷൻഗേറ്റ് ടൈറ്റൻ ജലപേടകത്തിലെ അഞ്ച് പേരും മരിച്ചതായി നിഗമനത്തിൽ യുഎസ് കോസ്റ്റ് ഗാർഡ്. കടലിനടിയിൽ വച്ചുണ്ടായ ശക്തമായ മർദ്ദത്തിൽ പേടകം ഉൾവലിഞ്ഞ് പൊട്ടിത്തകർന്നിരിക്കാമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ഒരു സ്ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്ന് കോസ്റ്റ് ഗാർഡ് അനുമാനം.
ബ്രിട്ടീഷ് കോടീശ്വരനും ആക്ഷൻ ഏവിയേഷൻ കമ്പനി ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പാകിസ്ഥാനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകൻ സുലേമാൻ, എന്നിവരും ടൈറ്റൻ ജലപേടകത്തിന്റെ ഉടമകളായ ഓഷൻഗേറ്റ് എക്‌സ്പെഡീഷൻസിന്റെ സിഇഒ സ്റ്റോക്ടൻ റഷ്, മുങ്ങൽവിദഗ്ധൻ പോൾ ഹെന്റി നാർജിയോലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നവർ.
ഇവർ യഥാർത്ഥ പര്യവേക്ഷകരായിരുന്നു, സാഹസികതയുടെ വേറിട്ട മനോഭാവം പങ്കിട്ടവരാണ്.
അതിന് പുറമെ, ലോക സമുദ്രങ്ങളിൽ പര്യവേക്ഷണം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ആഴത്തിലുള്ള അഭിനിവേശമുള്ളവരുമായിരുന്നുവെന്നും ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. "ഈ ദുരന്തസമയത്ത് ഞങ്ങളുടെ ഹൃദയം ഈ അഞ്ച് ആത്മാക്കൾക്കും അവരുടെ കുടുംബത്തിലെ ഓരോ അംഗത്തിനും ഒപ്പമാണ്." അവർ കൂട്ടിച്ചേർത്തു.
ടൈറ്റാനിക് കപ്പലിന്റെ സമീപത്ത് ചില അവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാർഡ് നേരത്തെ അറിയിച്ചിരുന്നു.
ഒരു നൂറ്റാണ്ട് മുൻപ് കടലിൽ മുങ്ങിയ ടൈറ്റാനിക് കപ്പൽ കാണുന്നതിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഘം യാത്ര തുടങ്ങിയത്. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് യുഎസ് കമ്പനിയുടെ ഓഷൻ ഗേറ്റ് ടൈറ്റൻ എന്ന ജല പേടകത്തിന് പേരൻ്റ് ഷിപ്പായ പോളാർ പ്രിൻസ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്.