സംസ്ഥാനത്ത് ആറ് ജില്ലകള്‍ കൊടും വരള്‍ച്ചയിലേയ്‌ക്ക്. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകള്‍ പ്രകാരം 48 ശതമാനം കുറവ് മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
കഴിഞ്ഞ 100 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് മാസം ഈ വര്‍ഷമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഓഗസ്റ്റ് മാസത്തില്‍ സാധാരണയായി ലഭിക്കുന്നതിനെക്കാള്‍ 30 മുതല്‍ 33 ശതമാനം കുറവ് മഴയാണ് ഇക്കൊല്ലം ലഭിച്ചത്. 2005-ലായിരുന്നു ഇത്തരത്തില്‍ മഴ കുറഞ്ഞ ഓഗസ്റ്റ് മാസം ഉണ്ടായത്.
സംസ്ഥാനത്ത് മഴ കുറയാൻ കാരണം എല്‍നിനോ പ്രതിഭാസമാണെന്നാണ് വിലയിരുത്തല്‍. സംസ്ഥാനം കൊടും ചൂടിലേയ്‌ക്കും വരള്‍ച്ചയിലേയ്‌ക്കും പോകുമ്ബോള്‍ മഴക്കണക്കുകള്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. കേരളത്തില്‍ സെപ്തംബര്‍ മൂന്നാം ആഴ്ചവരെ മാത്രമാണ് മണ്‍സൂണ്‍ സമയം. ഈ മൂന്ന് ആഴ്ചക്കുള്ളില്‍ ആവശ്യത്തിന് മഴ ലഭിച്ചാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് അറുതി വരും. ഈ മാസം 94 മുതല്‍ 96 ശതമാനം മഴയാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ ഓഗസ്റ്റ് മാസത്തില്‍ ആകെ മഴയുടെ ആറ് ശതമാനം മാത്രമാണ് പത്തനംതിട്ടയില്‍ ലഭിച്ചത്. പാലക്കാട് ഏഴ് ശതമാനവും മലപ്പുറം തൃശൂര്‍ എന്നിവിടങ്ങലില്‍ 10 ശതമാനവുമാണ് മഴ ലഭിച്ചത്. പാലക്കാട് ഉള്‍പ്പടെയുള്ള ജില്ലകളിലായിരിക്കും കൊടും വരള്‍ച്ച അനുഭവപ്പെടുക. പാലക്കാട് ജില്ലയിലെ താപനില 36 ഡിഗ്രിയായി ഉയര്‍ന്നിരിക്കുകയാണ്. ജലാശങ്ങളില്‍ ജലനിരപ്പ് കുറഞ്ഞതോടെ കൃഷിയിടങ്ങളിലും വരള്‍ച്ച രൂക്ഷമായിരിക്കുകയാണ്. ഇതോടെ പാലക്കാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകരും ആശങ്കയിലാണ്.