വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ 14കാരൻ പിടിയില്‍.
ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിദ്യാര്‍ഥിയെ വയനാട് സൈബര്‍ പൊലീസ് ഇൻസ്‌പെക്ടര്‍ ഷജു ജോസഫും സംഘവും വലയിലാക്കിയത്.
സാമൂഹിക മാധ്യമങ്ങളില്‍ നിന്നും സ്കൂള്‍ ഗ്രൂപ്പുകളില്‍ നിന്നും എടുത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തതിന് കുട്ടിക്കെതിരെ ജുവനൈല്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. നിരവധി വിദ്യാര്‍ഥിനികളാണ് ഇത്തരത്തില്‍ സൈബര്‍ അതിക്രമത്തിന് ഇരയായത്. നിര്‍മിച്ചെടുത്ത വ്യാജ ഫോട്ടോകള്‍ നിരവധി ഇൻസ്റ്റഗ്രാം, ടെലിഗ്രാം വ്യാജ അക്കൗണ്ടുകള്‍ വഴി ഇരയായ പെണ്‍കുട്ടികള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും അയച്ചു ഭീഷണിപെടുത്തുകയാണ് 14കാരൻ ചെയ്തത്.
അന്വേഷണ ഏജൻസികളുടെ പിടിയില്‍ പെടാതിരിക്കാൻ വി.പി.എൻ സാങ്കേതിക വിദ്യയും ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ നഗ്നശരീരത്തോടൊപ്പം മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചത്. ആയിരക്കണക്കിന് ഐ.പി അഡ്രസുകള്‍ വിശകലനം ചെയ്തും ഗൂഗിള്‍, ഇൻസ്റ്റഗ്രാം, ടെലിഗ്രാം കമ്ബനികളില്‍നിന്നു ലഭിച്ച ഫേക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഉപയോഗിച്ചുമാണ് സൈബര്‍ പൊലീസ് വിദ്യാര്‍ഥിയിലേക്ക് എത്തിയത്. അന്വേഷണ സംഘത്തില്‍ എ.എസ്.ഐ ജോയ്സ് ജോണ്‍, എസ്.സി.പി.ഒ കെ.എ. സലാം, സി.പി.ഒമാരായ രഞ്ജിത്ത്, സി. വിനീഷ എന്നിവരും ഉണ്ടായിരുന്നു.