കൊച്ചി: തെലങ്കാന സർക്കാരുമായി ചർച്ച നടത്താൻ കിറ്റെക്സ് ഗ്രൂപ്പ് എം ഡി സാബു എം ജേക്കബ് അടങ്ങുന്ന ആറംഗസംഘം ഹൈദരാബാദിലേക്ക് പോയത് തെലങ്കാന സർക്കാർ അയച്ച് സ്വകാര്യ ജെറ്റ് വിമാനത്തിൽ. കേരളത്തിൽ ഉപേക്ഷിച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതികളുടെ ചർച്ചക്ക് വേണ്ടിയാണ് കിറ്റെക്സ് സംഘം ഹൈദരാബാദിലേക്ക് തിരിച്ചത്.
മൂലധന സബ്സിഡിയുൾപ്പെടെ വൻ ആനുകൂല്യങ്ങളാണ് തെലങ്കാന സർക്കാർ കിറ്റക്സിന് വാഗ്ദാനം നൽകിയിരിക്കുന്നത്. കൂടാതെ വിവിധ മേഖലകളനുസരിച്ച് നിരവധി പ്രത്യേക ആനുകൂല്യങ്ങളും തെലങ്കാന സർക്കാർ കിറ്റക്സിന് വാഗ്ദാനം ചെയ്യുന്നുണ്ട്. വ്യവസായ മന്ത്രി കെ ടി രാമറാവുവുമായും മറ്റ് ഉദ്യോഗസ്ഥരുമായും കിറ്റക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് സംസാരിച്ചിരുന്നു.
അതേ സമയം ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടമാണ് കിറ്റക്സിന് ഉണ്ടായത്. കഴിഞ്ഞ ഒരു മാസം കിറ്റക്സിന്റെ ഓഹരി വില വർദ്ധനവ് 6 രൂപ മാത്രമായിരുന്നെങ്കിൽ ഇന്നലെ ഒറ്റ ദിവസം കൊണ്ട് വർദ്ധനവ് 15 രൂപയിലെത്തി. 13 ശതമാനത്തോളമാണ് വില കൂടിയത്.
പിടിച്ചു നിൽക്കാൻ പരമാവധി ശ്രമിച്ചതിന് ശേഷമാണ് കേരളം വിട്ടുപോകാൻ താൻ തീരുമാനിച്ചതെന്നാണ് സാബു എം ജേക്കബിന്റെ പ്രതികരണം. മൃഗത്തെപ്പോലെ വേട്ടയാടിയെന്നും കേരളം വിട്ടുപോകണമെന്ന് കരുതിയതല്ലെന്നും ചവിട്ടിപ്പുറത്താക്കുകയാണെന്നും ഇദ്ദേഹം ആരോപിച്ചു.
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് തെലങ്കാന. അവർ സ്വകാര്യ ജെറ്റയച്ച് സർക്കാർ തലത്തിൽ ചർച്ചയ്ക്ക് ഇങ്ങോട്ട് ക്ഷണിച്ചത് കൊണ്ടാണ് ആദ്യം അങ്ങോട്ട് പോകാൻ തീരുമാനിച്ചതെന്നുമാണ് സാബു എം ജേക്കബിന്റെ വിശദീകരണം.