രണ്ടു ബിജെപി നേതാക്കൾ പ്രവാചകൻ മുഹമ്മദ് നബിക്കെതിരേ നടത്തിയ പ്രസ്താവനകൾക്കെതിരേ ലോകരാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്ത്. ഖത്തറും കുവൈത്തും ഒമാനും അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ത്യൻ നയതന്ത്രപ്രതിനിധികളെ വിളിപ്പിച്ച് വിശദീകരണം തേടുകയും ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഖേദപ്രകടനം ആവശ്യപ്പെടുകയും ചെയ്യുന്നതിനിടെ കൂടുതൽ രാജ്യങ്ങൾ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളിലെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നത് അടക്കമുള്ള ആഹ്വാനങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയും ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നുവെന്നാണ് പശ്ചിമേഷ്യയിൽ നിന്നു പുറത്തുവരുന്ന റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
Also Read:- ഹനുമാൻ ക്ഷേത്രമെന്ന് വാദം; ടിപ്പു സുൽത്താൻ പണിത പള്ളിയിലേക്ക് മാർച്ച് നടത്തി ഹിന്ദുത്വ സംഘടനകൾ
സൗദി അറേബ്യ, ബഹ്റയ്ൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ സൂപ്പർ മാർക്കറ്റുകളിൽ നിന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തുകഴിഞ്ഞു. ബിജെപി ദേശീയ വക്താവ് നൂപൂർ ശർമയും ഡൽഹി ബിജെപി മീഡിയ സെൽ മേധാവി നവീൻ കുമാർ ജിൻഡാലുമാണ് പ്രവാചക വിരുദ്ധ പ്രസ്താവനകൾ നടത്തിയത്.
ഖത്തറും ഒമാനും കുവൈത്തും രാജ്യങ്ങളും ഇന്ത്യൻ നയതന്ത്രപ്രതിനിധികളെ വിളിച്ചുവരുത്തിയതിനു പിന്നാലെ ഇറാനും വിഷയത്തിൽ ഇന്ത്യൻ പ്രതിനിധിയോട് വിശദീകരണം തേടി. സംഭവത്തിൽ കടുത്ത അതൃപ്തി ഇറാൻ ഇന്ത്യന് നയതന്ത്ര പ്രതിനിധിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം കൂടുതൽ രാജ്യങ്ങളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കെതിരേ പ്രതിഷേധം ശക്തമായതോടെ സമ്മർദ്ദത്തിലായ കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം പ്രവാചകനെ അധിക്ഷേപിച്ച ഇരുനേതാക്കളെയും ബിജെപിയിൽ നിന്നു സസ്പെന്റ് ചെയ്തു. ബിജെപി പ്രവർത്തകരായ പ്രവാസികളെ ജോലിയിൽ നിന്നു പിരിച്ചുവിടാനുള്ള നീക്കം കൂടി ഗൾഫ് രാജ്യങ്ങളിലെ സ്വദേശികൾ നടത്തുന്നതായി റിപോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പതിവിനു വിരുദ്ധമായി ബിജെപി ഇസ് ലാം വിരുദ്ധ പ്രസ്താവന നടത്തിയ നേതാക്കൾക്കെതിരേ നടപടി സ്വീകരിക്കാൻ നിർബന്ധിതരായത്.