നെടുംകണ്ടം : ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം കള്ളിപ്പാറയിൽ മിഴി തുറന്ന നീലക്കുറിഞ്ഞികൾ കൊഴിഞ്ഞുതുടങ്ങി. മല കയറി എത്തുന്ന സഞ്ചാരികൾ നിരാശയിൽ മടങ്ങുന്നു. നീലക്കുറിഞ്ഞി കാണാൻ നാനാ പ്രദേശത്തുനിന്നും ആയിരക്കണക്കിന് ആളുകളാണ് ഇവിടേക്ക് ഒഴുകി എത്തിയത്.
ദീപാവലി നാൾവരെ ഏക്കർ കണക്കിന് പൂത്ത കുറിഞ്ഞി രണ്ട് ദിവസമായി കൊഴിച്ചിലാണ്. രണ്ട് ദിവസമായി ഉണ്ടായ ശക്തമായ മഞ്ഞ് വീഴ്ച ഇതിന് കാരണമാണെന്ന് പ്രദേശവാസികൾ പറയുന്നു. രണ്ട് ദിവസമായി വരുന്ന സഞ്ചാരികൾ കടുത്ത നിരാശയിലാണ്.
കള്ളിപ്പാറയിൽനിന്ന് ഒന്നര കിലോമീറ്റർ ചെങ്കുത്തായി മൺപാതയിലൂടെ സാഹസയാത്ര നടത്തിയാണ് മലമുകളിൽ എത്തുന്നത്. ഇവിടെ എത്തുമ്പോഴാണ് മനസ്സ് മരവിപ്പിക്കുന്ന കാഴ്ച.12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിവസന്തത്തിന് ഇനി 12 വർഷം കാത്തിരിക്കണം.