തിരുവനന്തപുരം: കോവിഡ് വ്യാപന കാലത്ത് സംസ്ഥാനം സമ്ബൂര്‍ണ അടച്ചുപൂട്ടലിലേക്ക് പോയപ്പോള്‍ അന്നന്നത്തെ വരുമാനം മാത്രം കണ്ടെത്തി ജീവിച്ചിരുന്നവര്‍ക്ക് ഒരുപരിധി വരെ വലിയ ആശ്വാസം തന്നെയായിരുന്നു സൗജന്യ ഭക്ഷ്യക്കിറ്റ്. റേഷന്‍ കടകള്‍ വഴി ഇപ്പോഴും ഭക്ഷ്യക്കിറ്റ് വിതരണം തുടരുകയാണ്. ഇതിനായി ഭീമമായ തുകയാണ് ഓരോ മാസവും സര്‍ക്കാര്‍ ചെലവഴിക്കുന്നത്. പ്രതിമാസം ശരാശരി 405 കോടി രൂപയോളം സര്‍ക്കാരിന് ഈ ഇനത്തില്‍ ചെലവഴിക്കേണ്ടി വരുന്നുണ്ട്.
സംസ്ഥാനത്തെ ധനകാര്യ വിഭാഗം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ഇത് ആഘാതം വര്‍ധിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ അര്‍ഹതയുള്ളവരുടെ പട്ടികയില്‍ നിന്ന് സമ്ബന്നരെയും സര്‍ക്കാര്‍ ജീവനക്കാരെയും ഒഴിവാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
സാമ്ബത്തിക ശേഷിയുള്ളവര്‍ ആനുകൂല്യം കൈപറ്റുന്നതില്‍ നിന്ന് സ്വയം പിന്മാറണമെന്ന് നേരത്തെ തന്നെ സിവില്‍ സപ്ലൈസ് വകുപ്പും മന്ത്രിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തന്നെ നടപടികളുമായി മുന്നോട്ട് പോകുന്നത്.
മാസവരുമാനം അനുസരിച്ച് മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവരുടെ കാര്‍ഡ് അനധികൃതമായി സ്വന്തമാക്കിയിരിക്കുന്നവരെ ആ പട്ടികയില്‍ നിന്നും കിറ്റിന്റെ പട്ടികയില്‍ നിന്നും ഒഴിവാക്കും. ഇതിനായി ഓഴിവാക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കുകയാണ് ഉദ്യോഗസ്ഥറിപ്പോള്‍. രണ്ട് മാസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. അനധികൃതമായി കാര്‍ഡ് കൈവശപ്പെടുത്തിയവര്‍ക്കെതിരെ പിഴയുള്‍പ്പടെയുള്ള നടപടികള്‍ക്കും സാധ്യതയുണ്ട്.