Type Here to Get Search Results !

'നി​ഗൂഢതകളുടെ നന്ദന്‍കോട് കൂട്ടക്കൊല'; ചിരിച്ച മുഖവുമായി മാധ്യമങ്ങളെ കണ്ട കേദല്‍ ജിന്‍സന്‍ ഇപ്പോള്‍ എവിടെയാണ്

 




2017 ഏപ്രില്‍ 9 രാത്രി, തിരുവനന്തപുരം നന്ദന്‍കോട് ബേല്‍സ് കോംപൗണ്ടിലെ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന് സമീപത്തുള്ള വീട്ടില്‍ തീയും പുകയും ഉയരുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.


പ്രൊഫസര്‍ രാജാ തങ്കം , ഡോക്ടര്‍ ജീന്‍ പത്മ ദമ്ബതികളും കുടുംബവുമാണ് വീട്ടില്‍ താമസം. പൊതുവെ നാട്ടുകാരുമായി സൗഹൃദം സൂക്ഷിച്ചിരുന്നു രാജാ തങ്കത്തിന്റെ വീട്ടിലേക്ക് കുതിച്ചെത്താന്‍ ആര്‍ക്കും മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. വീട്ടിലേക്ക് എത്തിയവരെ കാത്തിരുന്നത് പുഴുവരിച്ച്‌ കത്തിച്ച നിലയിലുള്ള നാല് മൃതദേഹങ്ങളായിരുന്നു. മനുഷ്യ ശരീരത്തിന്റെ മാതൃകയിലുള്ള മറ്റെന്തോ ശരീരങ്ങള്‍ക്ക് സമീപത്തുണ്ട്.


രാജാ തങ്കം, ജീന്‍ പത്മ, മകള്‍ കരോളിന്‍, ബന്ധു ലളിത എന്നിവരാണ്‌ മരിച്ചതെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിന് അധിക സമയം ആവശ്യമായി വന്നില്ല.


Also Read:- പോസ്റ്റ് ഓഫീസില്‍ കുട്ടികള്‍ക്ക് അക്കൗണ്ട് തുറന്നാല്‍ പ്രതിമാസം 2500 രൂപ വരെ നേടാം : വിശദാംശങ്ങള്‍ ഇങ്ങനെ


മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. ദ്രുത​ഗതിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി. സമീപ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും രാജാ തങ്കത്തിന്റെ മകന്‍ കേദല്‍ ജിന്‍സനെ കണ്ടെത്താനായിരുന്നില്ല. സമീപ ദിവസങ്ങളില്‍ പ്രദേശവാസികളായവരില്‍ ചിലര്‍ കേദലിനെ കാണുകയും ചെയ്തിട്ടുണ്ട്. വീട് വൃത്തിയാക്കാന്‍ വരുന്ന സ്ത്രീയോട് വീട്ടിലുള്ള മറ്റുള്ളവര്‍ ഒരിടം വരെ പോയിരിക്കുകയാണെന്ന് കേദല്‍ പറ‍ഞ്ഞിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. ഇതോടെ സംശയദൃഷ്ടി കേദലിലേക്ക് നീണ്ടു. സംസ്ഥാനം മുഴുക്കെ പൊലീസ് വലവിരിച്ചു.


ഒരാഴ്ച്ചയ്ക്ക് ശേഷം തമ്ബാന്നൂരില്‍ വെച്ച്‌ കേദല്‍ പിടിയിലാവുന്നു. കൊലപാതകം നടത്തിയ ശേഷം ചെന്നൈയിലേക്ക് ഒളിവില്‍ പോയ കേദല്‍ എന്തിന് തിരിച്ചുവന്നുവെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേരളം ഒട്ടാകെ കാത്തിരുന്ന ചോദ്യമായിരുന്നു ആദ്യം പൊലീസും ആ കൊടും കുറ്റവാളിയോട് ചോദിച്ചത്. എന്തിന് സ്വന്തം അമ്മയെയും അച്ഛനെയും സഹോദരിയെയും കണ്ണുപോലും കാണാത്ത വയോധികയായ ബന്ധുവിനെയും അതിക്രൂരമായി കൊലപ്പെടുത്തി. ആദ്യം കേദല്‍ മൗനം പാലിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമ്ബോള്‍ നിറഞ്ഞ പുഞ്ചിരിയോടെ നേരിട്ടു.


ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന 'സൈക്കോ' മുഖമായി ഇതോടെ കേദല്‍ മാധ്യമങ്ങളില്‍ നിറഞ്ഞു.


കൊലപാതക കാരണം സംബന്ധിച്ച ചോദ്യത്തിന് അധികം വൈകാതെ കേദല്‍ ഉത്തരം നല്‍കി. 'ആസ്ട്രല്‍ പ്രൊജക്‌ഷന്‍'. കേരളാ പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാവും ഈ വാക്ക് കേള്‍ക്കുന്നത്. മനശാസ്ത്രജ്ഞരുടെ സഹായം തേടിയ പൊലീസിന് മുന്നിലേക്കെത്തിയത് കേരള മനസാക്ഷി ഒട്ടാകെ പിടിച്ച്‌ കുലുക്കിയ ഞെട്ടിക്കുന്ന വിവരങ്ങളാണ്. 'ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുക. അതുവഴി സ്വര്‍​ഗത്തില്‍ അവര്‍ വിഹരിക്കുന്നത് തനിക്ക് കാണാനാവും'. സാത്താനിസം പ്രാക്ടീസ് ചെയ്യുന്നവര്‍ പോലും മടിക്കുന്ന കൊടും ക്രൂരത ചെയ്ത രീതിയും കേദല്‍ പൊലീസിനോട് ഓരോന്നായി വിവരിച്ചു.


താന്‍ വികസിപ്പിച്ച ​പുതിയ ​ഗെയിം കാണിക്കാനെന്ന വ്യാജേനെ അമ്മയെ മുകളിലേക്ക് വിളിച്ച്‌ വെട്ടി കൊലപ്പെടുത്തി ബാത് റൂമില്‍ മൃതദേഹം സൂക്ഷിച്ചു. കൊലയ്ക്ക് മുന്‍പ് ആയുധമായി മഴു മുറിക്കുള്ളില്‍ സജ്ജീകരിച്ചിരുന്നു. സമാന രീതിയില്‍ അച്ഛനും സഹോദരിയും കൊലപ്പെടുത്തി. പിന്നീട് വയോധികയും അന്ധയുമായ ബന്ധുവിനെയും കൊലപ്പെടുത്തി. ഒരു രാത്രിയില്‍ നാലുപേരും കൊല്ലപ്പെട്ടു. മൂന്ന് ദിവസത്തോളം മൃതദേഹത്തിനൊപ്പം കഴിഞ്ഞു. ഈ ദിവസങ്ങളില്‍ ഹോട്ടലിലെത്തി അഞ്ച് പേര്‍ക്കുള്ള ഭക്ഷണം വാങ്ങി. വീട്ടില്‍ എല്ലാവരുമുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു ലക്ഷ്യം.


ഇരുട്ടു മുറിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിന് ശേഷം മൃതദേഹത്തില്‍ നിന്ന് ദുര്‍​ഗന്ധം വമിക്കാന്‍ തുടങ്ങി. ഇതോടെയാണ് കത്തിക്കാനുള്ള തീരുമാനത്തിലെത്തുന്നത്.


നാല് മൃതദേഹങ്ങള്‍ പെട്രോളൊഴിച്ച്‌ കത്തിച്ച്‌ നാട് വിട്ടു. തന്റെ ശരീരത്തിന്റെ ആകൃതിയിലുള്ള ഡമ്മിയുണ്ടാക്കി അതും കത്തിച്ചു. ചെന്നൈയില്‍ ഒളിവില്‍ കഴി‍ഞ്ഞു. ഏഴ് ദിവസത്തിന് ശേഷം നാട്ടിലേക്ക് തിരികെയെത്തി. സാത്താന്‍ സേവയെന്ന് പ്രാദേശിക ഭാഷയില്‍ വിളിക്കുന്ന കര്‍മ്മങ്ങള്‍ ചെയ്യുന്നതിനാണ് കൊലപാതകങ്ങളെന്ന് മനോരോ​ഗ വിദ​ഗ്ദരോട് കേദല്‍ പറഞ്ഞിരുന്നു. പക്ഷേ പതിയെ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. തന്നെ അവ​ഗണിച്ചതിനാല്‍ കൊടുംക്രൂരതയെന്നും വയോധിക ഒറ്റയ്ക്കാവാതിരിക്കാന്‍ കൊന്നുവെന്നും പറഞ്ഞു. പൊലീസ് വിശ്വസിച്ച മൊഴി ഇതായിരുന്നു.


അസാമാന്യ ബുദ്ധി സാമര്‍ത്ഥ്യമുള്ള വ്യക്തിയായിരുന്നു കേദല്‍. ഫിലിപൈന്‍സിലും, ഓസ്ട്രേലിയയിലും പഠനം. എന്നാല്‍ എ‍ഞ്ചിനിയറിം​ഗ് പാതിവഴിക്ക് ഉപേക്ഷിച്ച്‌ അയാള്‍ നാട്ടിലേക്ക് തിരികെയെത്തി. ​ഗെയിമുകള്‍ക്കായി ഒരു സെര്‍ച്ച്‌ എഞ്ചിന്‍ വികസിപ്പിച്ച കേദല്‍ ലക്ഷങ്ങള്‍ റോയല്‍റ്റി വാങ്ങിയിരുന്നുവെന്ന് സൂചനയുണ്ട്. പിതാവ് പ്രൊഫസര്‍, അമ്മ ഡോക്ടര്‍, പെങ്ങള്‍ ചൈനയില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി ജോലിക്കായി കാത്തിരിക്കുന്നു. കൊടും ക്രൂരതയിലേക്ക് നയിച്ച കാരണങ്ങള്‍ പലതാണെന്നാണ് മനശാസ്ത്രം നല്‍കുന്ന മറുപടി. സ്കീസോഫ്രീനിയ എന്ന മാനസിക രോഗം പ്രതിക്ക് ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നുണ്ട്.


എന്നാല്‍ കൊലപാതകം തരുന്ന ഒരുതരം ഭ്രമത്തില്‍ അഭിരമിച്ചാണ് കൃത്യം നടത്തിയതെന്നും ഡാര്‍ക് വെബിലൂടെ കേദല്‍ ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നുള്ള തിയറികളും നിലവിലുണ്ട്.


ജയിലില്‍ നിന്ന് മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് കേദലിന് മാറ്റുകയാണ് പൊലീസ് ആദ്യം ചെയ്തത്. സഹതടവുകാരുമായി നിരന്തരം പ്രശ്നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ഇടയ്ക്ക് ഭക്ഷണം ശ്വാസനാളത്തില്‍ കടന്ന് അതീവ ഗുരുതരാവസ്ഥയില്‍ വെന്‍്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിന്നാലെ ന്യൂമോണിയയും. എന്നാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരികെയെത്തി. തിരുവനന്തപുരം ജില്ലയിലെ ഊളന്‍പാറ മാനസികാരോ​ഗ്യ കേന്ദ്രത്തിലെ ഒരു സെല്ലിലാണ് ഇപ്പോള്‍ കേദല്‍. അഞ്ചാം പാതിര എന്ന മലയാള സിനിമ കേദലിന്റെ ജീവിതത്തെ റഫറന്‍സായി എടുത്ത ചിത്രങ്ങളിലൊന്നാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe