കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ വീടുവിട്ട് ഓടിപ്പോയ യുവതിയ്ക്ക് താലിബാന്‍ വിധിച്ചത് ക്രൂരശിക്ഷ. പിന്നാലെ ശിക്ഷയേറ്റുവാങ്ങാന്‍ നില്‍ക്കാതെ യുവതി ആത്മഹത്യ ചെയ്തു.
വിവാഹിതനായ പുരുഷനൊപ്പം വീടുവിട്ട് ഒളിച്ചോടിയ സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലാനാണ് താലിബാന്‍ വിധിച്ചത്. യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിനെ ഒക്‌ടോബര്‍ 13ന് താലിബാന്‍ വധിച്ചിരുന്നു. സ്ത്രീകള്‍ക്കുള്ള ജയില്‍ ഇല്ലാത്തതിനാലാണ് യുവതിയെ കല്ലെറിഞ്ഞുകൊല്ലാന്‍ തീരുമാനിച്ചതെന്ന് പ്രവിശ്യയിലെ പൊലീസ് മേധാവിയായ അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. എന്നാല്‍ ശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ യുവതി ശിരോവസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ജീവനൊടുക്കിയതായി താലിബാന്‍ പറയുന്നു.
അടുത്തിടെയായി താലിബാനില്‍ വീടുവിട്ട് ഒളിച്ചോടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഇത്തരത്തില്‍ ഓടിപ്പോകുന്നവരെ കല്ലെറിഞ്ഞുകൊല്ലുകയോ ചാട്ടവാറുകൊണ്ടടിക്കുകയോ ആണ് താലിബാന്റെ പതിവ്. താലിബാന്‍ രണ്ടാമതും അധികാരത്തില്‍ വന്നതിന് പിന്നാലെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസ മേഖലയിലും, തൊഴിലിടങ്ങളിലും വിലക്കേര്‍പ്പെടുത്തി. ആറാം ക്ളാസിനുള്ള മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. അനേകം സ്ത്രീകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അഫ്‌ഗാനിലെ ദശലക്ഷക്കണക്കിന് സ്ത്രീകളാണ് ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക അവകാശങ്ങള്‍ എന്നിവയ്ക്കായി പോരാടുന്നത്.