ജില്ലയിലെ ആദ്യത്തെ ഫ്രീക്കൻ ട്രാൻസ്ഫോമർ നെടുങ്കണ്ടം കല്ലാറ്റിൽ !. കല്ലാറിൽ കെഎസ്ഇബി വൈദ്യുത ഭവനോട് ചേർന്ന് മാറ്റി സ്ഥാപിച്ച ട്രാൻസ്ഫോമറാണു ശ്രദ്ധ ആകർഷിക്കുന്നത്. തിരുവനന്തപുരത്ത് കെഎസ്ഇബി പരീക്ഷണാടിസ്ഥാനത്തിൽ ഇതേ രീതിയിൽ ഒരു ട്രാൻസ്ഫോമർ സ്ഥാപിച്ച് പരീക്ഷിച്ചിരുന്നു. ഇതിന് ശേഷം രണ്ടാമത്തെ ട്രാൻസ്ഫോമർ സ്ഥാപിച്ചത് നെടുങ്കണ്ടം കല്ലാറ്റിലെന്നാണു നെടുങ്കണ്ടം കെഎസ്ഇബി ഓഫിസിലെ ഉദ്യോഗസ്ഥർ പറയുന്നത്.
മുൻപ് ട്രാൻസ്ഫോമറുകൾ സ്ഥാപിച്ചിരുന്നത് പോസ്റ്റുകളുടെ ഇടയിലും, കൽക്കെട്ട് നിർമിക്കുമായിരുന്നു. സുരക്ഷ വേലിയും ഉണ്ടായിരുന്നില്ല. സമീപകാലത്താണ് സുരക്ഷ വേലി സംവിധാനം നിലവിൽ വന്നത്. കല്ലാറിൽ പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ചപ്പോൾ പുതിയ കെഎസ്ഇബിയുടെ കെട്ടിടം സമീപത്ത് നിർമിക്കുന്നുണ്ട്. കെട്ടിടത്തിന് ട്രാൻസ്ഫോമർ ഒരു അഭംഗിയാകരുത്. അങ്ങനെ തിരുവനന്തപുരം മോഡൽ പരീക്ഷിക്കാമെന്ന് ഉദ്യോഗസ്ഥർ തീരുമാനിച്ചു. അങ്ങനെ കോൺക്രീറ്റ് പില്ലർ നിർമിച്ച് ട്രാൻസ്ഫോമറിനെ അതിൽ ഉറപ്പിച്ചു.
നിലത്ത് നിന്നും 5 അടി ഉയരത്തിലാണ് നിർമാണം. സ്ഥല പരിമിതിയുള്ള സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള നിർമാണമാണ് ഉചിതമെന്ന് കെഎസ്ഇബി കണ്ടെത്തിയിരുന്നു. തൂണിൽ ഉയർത്തിയ ശേഷം മുകൾ ഭാഗം വാർത്തു. തൂണിന് നിറവും നൽകിയതോടെ ട്രാൻസ്ഫോമർ ഭംഗിയായി. ചുറ്റും സംരക്ഷണ വേലിയും നൽകി. 160 കിലോവാട്ടിന് മുകളിലുള്ള ട്രാൻസ്ഫോമറുകൾ ഇനി മുതൽ ഈ വിധത്തിലാവും സ്ഥാപിക്കുക.