ദുബൈ: വിദേശത്തുനിന്നെത്തുന്നവര്‍ നാട്ടില്‍ ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്‍റീനില്‍ കഴിയണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെയും അറിയിപ്പിനെ ചോദ്യം ചെയ്ത് പ്രവാസികള്‍.
സാമൂഹിക അകലത്തിന്‍റെ കണിക പോലും പാലിക്കാത്ത പാര്‍ട്ടി പരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ക്കില്ലാത്ത മഹാമാരി പ്രവാസികള്‍ക്ക് മാത്രം എങ്ങിനെയാണ് ബാധിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. വിമാനങ്ങളില്‍ നിന്നോ വിമാനത്താവളങ്ങളില്‍ നിന്നോ കോവിഡ് പടരുമെന്ന യാതൊരു ശാസ്ത്രീയ പഠനവും ഇല്ലാത്ത സ്ഥിതിക്ക് പ്രവാസികള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പെടുത്തുന്നത് കണ്ണില്‍ പൊടിയിടാനാണെന്നാണ് അവരുടെ അഭിപ്രായം.
ഇന്ത്യയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 1,17,100 കോവിഡ് കേസുകളാണ്. ഗള്‍ഫ് രാജ്യങ്ങളിലെ മൊത്തം കണക്കെടുത്താല്‍ പോലും ഇതിന്‍റെ പത്തില്‍ ഒന്ന് കേസ് മാത്രമാണുള്ളത്. കോവിഡ് കുറഞ്ഞ രാജ്യത്ത് നിന്നും കൂടിയ രാജ്യത്തേക്ക് വരുന്നവര്‍ക്ക് അനാവശ്യ നിയന്ത്രണം ഏര്‍പെടുത്തുന്നതിനെയാണ് പ്രവാസികള്‍ ചോദ്യം ചെയ്യുന്നത്.
കോവിഡ് തുടങ്ങിയ കാലം മുതല്‍ നാട്ടില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ആദ്യം പിടിവീഴുക പ്രവാസികളുടെ കഴുത്തിനാണ്. സര്‍ക്കാര്‍ കനത്ത നടപടികളെടുക്കുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമായാണ് ഇതിനെ കാണുന്നത്. പ്രവാസികള്‍ക്കായി ശബ്ദിക്കാന്‍ നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ പോലും മുന്നിട്ടിറങ്ങാറില്ല.
ചുരുങ്ങിയ ദിവസത്തേക്ക് അവധിക്കെത്തുന്നവരാണ് ഇതുമൂലം കുടുങ്ങുന്നത്. ക്വാറന്‍റീന്‍ കഴിഞ്ഞാല്‍ ഉടന്‍ തിരികെയെത്തേണ്ട അവസ്ഥയിലാണവര്‍. കുടുംബത്തിലുള്ളവരുടെ മരണം പോലുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന എയര്‍സുവിധയിലെ സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിട്ട് രണ്ട് മാസം കഴിഞ്ഞു. ഇക്കാര്യത്തില്‍ നിരവധി നിവേദനങ്ങള്‍ അയച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.